യിസ്രായേലിനുവേണ്ടി ഇന്നും ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഓരോ യിസ്രായേല്യ ഗ്രാമത്തിനും നിരവധി അത്ഭുത കഥകള്‍ പറയുവാനുണ്ട്. അത്തരം രണ്ട് സംഭവങ്ങള്‍

രക്ഷകരായി വെള്ളക്കൊക്കുകളും വെള്ള വസ്ത്രധാരികളും   

തോമസ് മുല്ലക്കൽ

കോവിഡ് 19 എന്ന മഹാമാരിയുടെ ലോകമാകമാനമുള്ള വ്യാപനത്തില്‍ ലോക ജനത ഇന്ന് കടുത്ത ഭീതിയിലാണ്. ഒരു ദൈവീക ഇടപെടലിനായി ഇപ്പോള്‍ ദൈവജനം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണല്ലോ? ഇത്തരുണത്തില്‍ ആധുനിക യിസ്രായേലില്‍ നടന്ന ചില അത്ഭുതങ്ങള്‍ നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് സഹായകമാകും എന്ന് വിശ്വസിക്കുന്നു.

ഒന്നാം ലോകമഹായുദ്ധത്തിന് മുമ്പ് മുതല്‍ കുറെ യെഹൂദ കുടുംബങ്ങള്‍ പലസ്തീന്‍ പ്രദേശങ്ങളില്‍ കുടിയേറിയിരുന്നു. അറബികളുടെ കയ്യില്‍ നിന്നും വന്‍ തുക നല്‍കിയാണ് അന്ന് അവര്‍ താമസ സ്ഥലങ്ങള്‍ സ്വന്തമാക്കിയത്. അവിടെ കുടിയേറിയ യെഹൂദന്മാര്‍ വളരെ ക്ലേശം സഹിച്ച് വരണ്ടുണങ്ങിയ പ്രസ്തുത സ്ഥലത്തെ കൃഷിയ്ക്ക് അനുയോജ്യമായ ഭൂമിയാക്കി മാറ്റി. ഊഷരമായിക്കിടന്ന ഭൂമിയെ വൃക്ഷങ്ങളും കൃഷി സ്ഥലങ്ങളും കായ്കനിത്തോട്ടങ്ങളും ഉള്ള മനോഹര മണ്ണാക്കിയെടുക്കാന്‍ അവര്‍ കഠിനമായി അദ്ധ്വാനിച്ചു. ടെല്‍അവീവില്‍ നിന്നും കേവലം 28 കിലോമീറ്റര്‍ ദൂരമുള്ള യാവ്‌നേ എന്ന ഗ്രാമത്തിലാണ് 1915ല്‍ ഈ അത്ഭുതം നടക്കുന്നത്. തിബര്യാസ് കടലിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്ന ഈ മലയോരം ഗലീലയുടെ ഹൃദയ ഭൂമിയായി കരുതപ്പെടുന്നു. റുമേനിയയില്‍ നിന്നും ഇവിടെ കുടിയേറിയ അവിനോവം ഗ്രീന്‍ബര്‍ഗ്ഗ് എന്ന യെഹൂദന്‍ തന്റെ ഗ്രാമത്തില്‍ നടന്ന ഒരു അത്ഭുതത്തെക്കുറിച്ച് പ്രമുഖ പത്രപ്രവര്‍ത്തകനായ മൈക്കല്‍ ഗ്രീന്‍സ്പാനുമായി പങ്കുവച്ച ആധികാരികമായ അനുഭവമാണിത്.

അന്ന് വിളവെടുപ്പ് അടുത്തതിന്റെ സന്തോഷത്തിലായിരുന്നു മുഴുവന്‍ ഗ്രാമീണരും. ഒരു വര്‍ഷത്തെ കാത്തിരിപ്പ് ഇതോടെ അവസാനിക്കുകയാണ്. ഫലശേഖരണത്തിനുവേണ്ടി കര്‍ഷകര്‍ സംഭരണകേന്ദ്രങ്ങള്‍ ഒരുക്കുന്ന തിരക്കിലായിരിക്കുമ്പോഴാണ് ഒരു സൈന്യത്തിന്റെ ഇരമ്പല്‍ പോലെയുള്ള ശബ്ദം അവര്‍ കേട്ടത്. കൂടാതെ നട്ടുച്ച സമയത്ത് ദേശത്ത് ഇരുട്ട് നിറയുന്നതുപോലെയുള്ള അവസ്ഥ. എന്താണ് നടക്കുന്നതെന്നറിയാതെ ജനം പകച്ച് ആകാശത്തേക്ക് നോക്കുമ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. ആകാശത്ത് ഉരുണ്ടുകൂടുന്ന കാര്‍മേഘങ്ങള്‍ പോലെ വെട്ടുക്കിളികളുടെ കൂട്ടം ദേശത്ത് നിറയുന്നു. കൃഷിസ്ഥലങ്ങളിലേക്ക് അവ അതിവേഗത്തില്‍ പറന്നിറങ്ങി. ഭയവിഹ്വലരായ കര്‍ഷകര്‍ തങ്ങളുടെ കയ്യില്‍ കിട്ടിയ പാത്രങ്ങള്‍കൊണ്ടും ഇതര സാമഗ്രികള്‍കൊണ്ടും അവയെ ആട്ടിപ്പായിക്കാന്‍ ശ്രമിച്ചു. കൂടാതെ സ്‌കൂളുകള്‍ നിര്‍ത്തി കുട്ടികളും ഗ്രാമീണരുമെല്ലാം തങ്ങളുടെ സകല പരിശ്രമവും ചെയ്തിട്ടും വെട്ടുക്കിളികള്‍ പിന്‍മാറുന്ന ലക്ഷണമില്ല. ആദ്യം ഫലങ്ങള്‍, പിന്നെ ഇലകള്‍, ഒടുവില്‍ ചെടികള്‍ എന്നിങ്ങനെയാണ് വെട്ടുക്കിളികള്‍ തിന്നു തീര്‍ക്കുന്നത്. വൈകുന്നേരമായപ്പോഴേക്കും ഗ്രാമീണര്‍ ക്ഷീണിതരായി. രാത്രിയായതോടെ വെട്ടുക്കിളികള്‍ തീറ്റ അവസാനിപ്പിച്ച് അവിടവിടങ്ങളിലായി പതിയിരുന്നു. അടുത്ത ദിവസം രാവിലെ വീണ്ടും അവയെ പായിക്കാന്‍ എന്തെങ്കിലും ചെയ്യാമെന്ന് കരുതി ജനം ഭവനങ്ങളിലേക്ക് മടങ്ങി. എന്നാല്‍ അന്ന് രാത്രിയില്‍ യെഹൂദന്മാര്‍ തങ്ങളുടെ ഭവനങ്ങളില്‍ ഒരുമിച്ചു ചേര്‍ന്ന് ഒരു അത്ഭുതത്തിനായി ദൈവത്തോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഓരോ ഭവനവും പ്രാര്‍ഥനയുടെ ശബ്ദത്താല്‍ മുഖരിതമായി.

അടുത്ത ദിവസം പ്രഭാതമായി. ആദ്യം പുറത്തിറങ്ങിയ കര്‍ഷകന്‍ കണ്ട കാഴ്ച തന്നെ ശരിക്കും അത്ഭുതപ്പെടുത്തി. കൃഷിസ്ഥലങ്ങളെല്ലാം വെള്ള പുതച്ച് മഞ്ഞു മൂടിയതുപോലെ കിടക്കുന്നു. കുറച്ചുകൂടി അടുത്തു നോക്കിയപ്പോഴാണ് മനസ്സിലായത് അത് ആ പ്രദേശത്തെങ്ങും ഇതുവരെയും കണ്ടിട്ടില്ലാത്ത തരത്തിലുള്ള മനോഹരമായ വെള്ളക്കൊക്കുകളെക്കൊണ്ട് നിലങ്ങളൊക്കെ നിറഞ്ഞിരിക്കുകയാണ്. കര്‍ഷകന്‍ മറ്റുള്ളവരെയും വിളിച്ചുണര്‍ത്തി. വെള്ളനിറമുള്ള കൊറ്റികള്‍ കൂട്ടമായി വന്ന് വെട്ടുക്കിളികളെ വളരെ വേഗം തിന്നു തീര്‍ക്കുന്ന കാഴ്ച കണ്ട് ജനം ദൈവത്തെ സ്തുതിച്ചു. അടുത്ത മൂന്ന് ദിവസങ്ങള്‍ കൊണ്ട് മുഴുവന്‍ വെട്ടുക്കിളികളെയും കൊറ്റികള്‍ തിന്നു തീര്‍ത്തു. ഒടുവില്‍ വെള്ള കൊക്കുകള്‍ എങ്ങനെ അവിടേയ്ക്ക് വന്നുവോ അതേ പോലെ അവിടെ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തു. ആ സംഭവത്തിന് മുമ്പോ അതിന് ശേഷമോ അത്തരം പക്ഷികളെ ആ പ്രദേശത്ത് ആരും കണ്ടിട്ടില്ല.
തുടര്‍ന്ന്! ഗലീലയിലെ മുഴുവന്‍ കൃഷിസ്ഥലങ്ങളിലും വച്ച് ആ വര്‍ഷവും തുടര്‍ന്നുള്ള മൂന്നു വര്‍ഷങ്ങളും അപ്രതീക്ഷിതമായ വിളവാണ് കര്‍ഷകര്‍ക്ക് ലഭിച്ചത് എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മൂന്ന്! സഹസ്രാബ്ദങ്ങള്‍ക്ക് അപ്പുറം യഹോവയായ ദൈവം യിസ്രായേല്‍ പാളയത്തില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് കാടപക്ഷിയെ കൈകൊണ്ടു പിടിക്കാവുന്ന അകലത്തില്‍ നിര്‍ത്തിക്കൊടുത്തുവെങ്കില്‍ (സംഖ്യ 11:31), ആധുനിക കാലത്ത് തന്റെ ജനത്തെ രക്ഷിക്കുവാനായി ദൈവം അയച്ചത് വെള്ളക്കൊക്കുകളെയായിരുന്നു എന്നത് മാത്രമാണ് ഈ അത്ഭുതത്തിലെ വ്യത്യാസം.

പക്ഷികളെ അയച്ച് കൃഷിയെ സംരക്ഷിച്ച സംഭവമാണ് മുകളിലത്തേതെങ്കില്‍ ദൈവം തന്റെ സ്വര്‍ഗ്ഗീയ ദൂതന്മാരെ തന്നെ അയച്ച് വിടുവിച്ച മറ്റൊരു അനുഭവമാണ് ഇനി പറയാനുള്ളത്. ഗലീലയ്ക്ക് സമീപമുള്ള പിക്കീന്‍ എന്നറിയപ്പെടുന്ന ഒരു ചെറിയ ഗ്രാമത്തില്‍ നടന്ന സംഭവമാണ് ആധുനിക കാലത്തും വ്യക്തമായ നിലയില്‍ ദൈവം ഇസ്രയേലിനു വേണ്ടി ഇടപെട്ടു എന്നതിന്റെ മറ്റൊരു തെളിവ്. ക്രിസ്തു വര്‍ഷം എഴുപതാം ആണ്ടില്‍ യെരുശലേം ദേവാലയത്തിന്റെ നാശം മുതല്‍ അനേകം യെഹൂദാ കുടുംബങ്ങള്‍ ഈ സ്ഥലത്ത് താമസിച്ചുവന്നിരുന്നു. താരതമ്യേന സുരക്ഷിതമായ ഈ ഗ്രാമത്തിലേക്ക് ചിതറിപ്പോയ യെഹൂദന്മാര്‍ പലരും പിന്നീട് കുടിയേറിപ്പാര്‍ക്കുകയുണ്ടായി. യെഹൂദാ പുരോഹിതന്മാരിലെ ഒരു വിഭാഗമായ സാദോക്ക് പുരോഹിതന്‍മാര്‍ ഇവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അവര്‍ അനേക യെഹൂദന്മാരെ ഈ പ്രദേശത്ത് സംരക്ഷിച്ചിരുന്നു. ശത്രുക്കളുടെ ഇടയിലായിരുന്നു ഗ്രാമീണര്‍ അക്കാലത്ത് ഭീതിയോടെ കഴിഞ്ഞുവന്നത്. ഏതു സമയത്തും ശത്രുക്കളില്‍ നിന്നും ഒരു ആക്രമണം അവര്‍ പ്രതീക്ഷിച്ചിരുന്നു.

1928 ലെ ഒരു രാത്രിയില്‍ ഗ്രാമത്തിലുള്ളവര്‍ സുഖ സുഷുപ്തിയിലായ നേരം. ചുറ്റുപാടുമുള്ള അറബി വംശജരായ ഒരു പറ്റം ആളുകള്‍ യെഹൂദന്മാരെ ആക്രമിച്ച് അവരുടെ പുരുഷന്മാരെ വധിച്ച് അവരുടെ വസ്തുവകകളും സ്ത്രീകളെയും സ്വന്തമാക്കുവാനുള്ള താല്‍പ്പര്യത്തോടെ ഗ്രാമത്തെ ആക്രമിക്കുവാന്‍ പദ്ധതിയിട്ടു. അന്നവിടെയുണ്ടായിരുന്ന പ്രധാന റബ്ബിയായ യോശുവ താന്‍ ഉറങ്ങുന്നതിനു മുമ്പുള്ള പ്രാര്‍ത്ഥനയിലും ദൈവവചന പഠനത്തിലുമായിരുന്ന സമയത്താണ് ഇത് സംഭവിക്കുന്നത്. സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ കാവലിനായി അപേക്ഷിച്ചിട്ടാണ് അദ്ദേഹം പതിവായി ഉറങ്ങാറുള്ളത്.

ഗ്രാമത്തിലേക്ക് ശത്രുക്കള്‍ ആദ്യം പ്രവേശിക്കുവാന്‍ ശ്രമിച്ചത് ഗ്രാമത്തിന്റെ കിഴക്കു വശത്തുള്ള വനമേഖലയിലൂടെയാണ്. വൃക്ഷങ്ങളുടെ മറവിനെ ഉപയോഗപ്പെടുത്താം എന്നാണ് അവര്‍ കണക്കുകൂട്ടിയത്. എന്നാല്‍ അവര്‍ അതുവഴി ഗ്രാമത്തിലേക്ക് നോക്കുമ്പോള്‍ കണ്ടത് വെള്ള വസ്ത്രം ധരിച്ച കുറച്ചു പേര്‍ വാളും പിടിച്ചുകൊണ്ടു ഗ്രാമത്തിന് കാവല്‍ നില്‍ക്കുന്നതാണ്. അവിടെ നിന്ന്! അവര്‍ പിന്മാറി തെക്കുവശത്ത് പാറക്കൂട്ടങ്ങള്‍ നിറഞ്ഞ മലയില്‍ക്കൂടി ഗ്രാമത്തില്‍ കടക്കുവാന്‍ ശ്രമിച്ചു. ഈ സമയത്തും ശത്രുക്കള്‍ ദര്‍ശിച്ചത് അവിടെയും കാവല്‍ നില്‍ക്കുന്ന ആജാനുബാഹുക്കളായ യോദ്ധാക്കളെയാണ്. തുടര്‍ന്ന് അവര്‍ ഗ്രാമത്തില്‍ എത്തുവാന്‍ ഇനിയുള്ള ഏക മാര്‍ഗ്ഗമായ വടക്കു വശത്തുള്ള സെമിത്തേരി വഴിയായി ഉള്ളില്‍ കടക്കുവാന്‍ തീരുമാനിച്ചു. അതുവഴി കയറിയാല്‍ ദൂരെനിന്നു തന്നെ ഗ്രാമത്തിലുള്ളവര്‍ക്ക് തങ്ങളെ കാണുവാന്‍ കഴിയുമെങ്കിലും വേറെ വഴിയില്ലാത്തതുകൊണ്ട് അതേ വഴിയില്‍ക്കൂടിതന്നെ ശത്രുക്കള്‍ രണ്ടും കല്‍പ്പിച്ച് ഗ്രാമം ലക്ഷ്യമാക്കി കുതിച്ചു.

പെട്ടെന്ന് മുമ്പ് കണ്ട വെള്ളവസ്ത്രധാരികള്‍ അവരുടെ വഴി തടസ്സപ്പെടുത്തി വഴിയ്ക്ക് കുറുകേ കയറി നിന്നു. ഈ സമയത്ത് പട്ടികളുടെ ഉറക്കെയുള്ള കുരകേട്ട് എന്താണ് കാര്യമെന്നറിയാന്‍ റബ്ബി യോശുവ ജനലില്‍ക്കൂടി പുറത്തേയ്ക്കു നോക്കി. അപ്പോള്‍ തനിക്കു തന്റെ കണ്ണുകളെ വിശ്വസിക്കുവാനായില്ല. വെള്ള വസ്ത്രം ധരിച്ച ഒരു സംഘമാളുകള്‍ തങ്ങളുടെ വാളുകള്‍ അന്തരീക്ഷത്തില്‍ ശക്തിയോടെ വീശുന്നു. അവരുടെ വാളുകള്‍ മുകളിലേക്ക് ഉയരുമ്പോള്‍ വാളുകളില്‍ നിന്നും ശക്തിയായി തീ പുറപ്പെടുകയും ചെയ്യുന്നുണ്ട്. അതിന്റെ വെളിച്ചം കൊണ്ടു പ്രദേശം മുഴുവന്‍ നന്നായി കാണുവാന്‍ കഴിയും. പേടിച്ചരണ്ട ശത്രുക്കള്‍ തങ്ങളുടെ ആയുധങ്ങള്‍ ഉപേക്ഷിച്ച് ജീവനും കൊണ്ട് അവിടെ നിന്നും പാലായനം ചെയ്തു.

രാവിലെ ഗ്രാമീണര്‍ ഉറക്കമുണര്‍ന്നപ്പോള്‍ അവിടെ കണ്ടത് ഉപേക്ഷിക്കപ്പെട്ട ആയുധങ്ങള്‍ മാത്രമായിരുന്നു; കൂടെ റബ്ബി യോശുവയ്ക്കു പറയുവാനുള്ള ദൈവീകമായ ഒരു അത്ഭുതകഥയും. പിന്നീട് പിക്കീന്‍ ഗ്രാമത്തിലേക്ക് ഒരു ശത്രുക്കളും വരുവാന്‍ ധൈര്യപ്പെട്ടിട്ടില്ല. 1928ല്‍ ഗലീലയില്‍ ഈ സംഭവം നടന്നിട്ട് ഇനിയും നൂറ് വര്‍ഷം തികഞ്ഞിട്ടില്ല. എന്നാല്‍ ക്രിസ്തുവിനു മുമ്പ് ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന എലിശാ പ്രവാചകന്റെ കാലത്ത് ഇതിന് സമാനമായി നടന്ന ഒരു സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. 2 രാജാക്കന്മാര്‍ 6:1417 വരെയുള്ള ഭാഗത്ത് തങ്ങളെ വളഞ്ഞ സിറിയന്‍ സൈന്യത്തേക്കാള്‍ അതിശക്തരായ സ്വര്‍ഗ്ഗീയ സൈന്യത്തെ തങ്ങളുടെ സംരക്ഷണത്തിനായി ദൈവം അയച്ചിരിക്കുന്ന കാഴ്ച എലിശാ പ്രവാചകന്‍ തന്റെ ശിഷ്യന് കാണിച്ചുകൊടുക്കുന്നുണ്ട്. അതുപോലെ ഈ ആധുനിക കാലത്തും ദൈവത്തിന്റെ കരം തന്റെ ജനത്തിനുവേണ്ടി പ്രവര്‍ത്തിക്കും എന്നതിന്റെ തെളിവാണ് നാം ഇവിടെയും കണ്ടത്.

ഇസ്രായേലിലെ മുഖ്യ റബ്ബിയായിരുന്ന റബ്ബി ഇസ്രായേല്‍ ലാവുവിനോട് ഒരിക്കല്‍ ഒരു പത്ര റിപ്പോര്‍ട്ടര്‍ ചോദിച്ചു. ‘ദൈവം ഇസ്രായേലിനുവേണ്ടി അത്ഭുതം ചെയ്യുന്നു എന്ന് പറയുന്നതിലും ശരിയല്ലേ ഇവിടുത്തെ ജനത്തിന്റെ ധൈര്യവും ബുദ്ധിക്കൂര്‍മതയും ചേര്‍ന്ന് ഒരുക്കിയതാണ് ആധുനിക ഇസ്രായേലിന്റെ വിജയം?’ എന്ന്. അതിന് അദ്ദേഹം പറയുന്നത് മറ്റൊരു സംഭവമാണ്.

1948ല്‍ ഇസ്രായേല്‍ രാഷ്ട്രം ഉണ്ടായതിനെത്തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ സിറിയയുടെയും ഇറാഖിന്റെയും കയ്യില്‍ നിന്നും ട്‌സാഫ് എന്ന ഗ്രാമത്തില്‍ കുടുങ്ങിയ വൃദ്ധരായ കുറെ യെഹൂദന്മാരെ ഇസ്രായേല്‍ സൈന്യം മോചിപ്പിച്ചു. അവര്‍ ആ സമയത്ത് പ്രാര്‍ത്ഥനയില്‍ നിരതരായിരിക്കുകയായിരുന്നു. ‘നിങ്ങള്‍ ഈ യുദ്ധത്തെ അതിജീവിക്കുമെന്ന് വിശ്വസിച്ചിരുന്നുവോ?’ എന്ന് സൈന്യാധിപന്‍ അവരോട് ചോദിച്ചു. അതിനവര്‍ മറുപടി പറഞ്ഞത്, ‘തീര്‍ച്ചയായും നാം വിജയിക്കുമെന്ന് ഞങ്ങള്‍ വിശ്വസിച്ചിരുന്നു. കാരണം ഞങ്ങളുടെ പ്രത്യാശ അടിസ്ഥാനപ്പെട്ടിരിക്കുന്നത് രണ്ടു കാര്യങ്ങളിലാണ്. ഒന്ന് സ്വാഭാവികമായി നമുക്ക് ചെയ്യാന്‍ കഴിയുന്നത്; അതാണ് പ്രാര്‍ത്ഥന. അതിന് സഹായമായി ഞങ്ങള്‍ സങ്കീര്‍ത്തന ഭാഗങ്ങള്‍ ഉരുവിടുകയും പ്രാര്‍ഥിക്കുകയും ചെയ്തുകൊണ്ടിരുന്നു. പ്രാര്‍ത്ഥനയ്ക്ക് തീര്‍ച്ചയായും മറുപടിയുണ്ട്. രണ്ടാമത് ഒരു അത്ഭുതം പ്രതീക്ഷിക്കുക. എന്നാല്‍ രണ്ടാമത്തേത് ബന്ധപ്പെട്ടുകിടക്കുന്നത് ഒന്നാമത്തെ പ്രാര്‍ത്ഥനയുമായിട്ടാണ്. അതാണ് ഇവിടെ വന്നു നിങ്ങള്‍ ഞങ്ങളെ ഇപ്പോള്‍ രക്ഷിച്ചത്. അത് ഞങ്ങള്‍ക്ക് ഒരു അത്ഭുതമാണ്. അനിവാര്യമായ സമയത്ത് അത് തീര്‍ച്ചയായും സംഭവിച്ചുകൊള്ളും’

ഈ സംഭവം പറഞ്ഞിട്ട് റബ്ബി ഇസ്രായേല്‍ അതിനോട് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു. ‘ഇസ്രായേലിന്റെ ഉത്ഭവം മുതല്‍ അനേകം അത്ഭുതങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കൂടുതല്‍ തെളിവെന്തിന്? ഇന്നും ഇസ്രായേല്‍ രാജ്യം ഭൂമുഖത്ത് നിലനില്‍ക്കുന്നത് തന്നെ ഞങ്ങള്‍ക്കും ലോകത്തിനും ഒരു മഹാത്ഭുതമാണ്.’

‘ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍, ചിലപ്പോള്‍ നിങ്ങള്‍ക്കത് കാണാന്‍ കഴിഞ്ഞേക്കാം; അല്ലെങ്കില്‍ അത് കാണാതിരിക്കുകയും ചെയ്യാം. എന്നാല്‍ പ്രധാന കാര്യം പ്രതീക്ഷയോടെ കാത്തിരിക്കുക എന്നത് മാത്രമാണ്.’ ഗെര്‍ശോന്‍ ബര്‍ക്കാഫ’

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഏഴു ക്രൈസ്തവരുടെ തലയറുത്ത്...

അബൂജ: തലയറുത്തു കൊല്ലുന്ന തീവ്രവാദം വീണ്ടും നൈജീരിയയിൽ. ക്രൈസ്തവ വിരുദ്ധ
feature-top

അശരണരുടെ ആശ്രയകേന്ദ്രത്തിന് മേൽ...

റായ്ഗഡ് : മുംബൈയിലെയും നവി മുംബൈയിലെയും തെരുവുകളിലും റെയിൽവേ
feature-top

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ ഐ.പി.സി...

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനെ ഐ.പി.സി കേരള സ്റ്റേറ്റ്
feature-top

‘സ്വർഗ്ഗീയ കീർത്തനങ്ങൾ’ മ്യൂസിക് നൈറ്റ്...

കുമ്പനാട്: ബ്രദ്റൺ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൻ്റെ അലുമിനി അസ്സോസിയേഷനും
feature-top

അബിയേൽ ഷൈൻ ഷിനോജിന് സിബിഎസ്സ്ഇ പത്താം...

സുൽത്താൻബത്തേരി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ അബിയേൽ ഷൈൻ ഷിനോജ് 95%
feature-top

പ്രതിദിന ധ്യാനം | ബലഹീനരുടെ സങ്കേതം |ജോസ്...

ബലഹീനരുടെ സങ്കേതം  “കുഴിമുയല്‍ ശക്തിയില്ലാത്ത ജീവി എങ്കിലും അതു
feature-top

യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ...

ലണ്ടൻ: യൂറോപ്യൻ മലയാളി പെന്തെക്കൊസ്ത്‌ൽ കമ്മ്യൂണിറ്റി (ഇ.എം.പി.സി)
feature-top

കോർക്ക് എബനേസർ വർഷിപ്പ് സെന്റർ ലേഡീസ്...

അയർലൻഡ്: കോർക്ക് എബനേസർ വർഷിപ്പ് സെന്റർ ആഭിമുഖ്യത്തിൽ ലേഡീസ് കോൺഫറൻസ്
feature-top

St. Thomas...

ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും