മരണതാഴ്വരയിൽനിന്നും മടങ്ങിവന്ന പാസ്റ്റർ ബെഞ്ചമിൻ തോമസ്
സിബി നിലമ്പൂർ
കൊച്ചി: തൊട്ടടുത്ത കിടക്കകളിലെ പുതപ്പുകളിലേയ്ക്ക് മരണം നൂണ്ടു കയറുന്നു… മൃതദേഹങ്ങള്‍ ഗാര്‍ബേജു ബാഗുകളിലേയ്ക്ക് മാറ്റി പുറം തള്ളുന്നതിന് ഒരുക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍. ഭയത്തിന്റെയും ആശങ്കയുടെയുംകാഴ്ചകളെ അതിന്റെ പാട്ടിനു വിട്ട് രണ്ടര മാസം നീണ്ട ഉറക്കം.. 54 ദിവസം വെന്റിലേറ്ററില്‍ കിടന്നു.. അതില്‍ ആറാഴ്ചയും കോമയില്‍. കോവിഡ് 19 ബാധിച്ച് ആകെ 102 ദിവസത്തെ ആശുപത്രി വാസം. തിരിച്ചു വരവ് സാധ്യമല്ലെന്ന് ഡോക്ടര്‍ പറഞ്ഞിട്ടും ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയതിന്റെ ആശ്വാസത്തിലാണ് ന്യൂയോര്‍ക്കിലെ ക്യൂന്‍സ് ചര്‍ച്ച് ഓഫ് ഗോഡ് സഭാ പാസ്റ്റര്‍ബഞ്ചമിന്‍ തോമസ്. കുമ്പനാട് സ്വദേശിയായ പാസറ്റര്‍ ബഞ്ചമിന്‍ തോമസ് ന്യൂയോര്‍ക്കില്‍ പല ആശുപത്രികളിലായി ദിവസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ഇപ്പോള്‍ വീട്ടില്‍ ആരോഗ്യം വീണ്ടെടുക്കുകയാണ്.
സഭയില്‍ നടന്ന21 ദിവസം നീണ്ട ഉപവാസ പ്രാര്‍ഥനയുടെ അവസാനത്തെ ആഴ്ചയിലാണ് ശരീര വേദനയും പനിയും അനുഭവപ്പെടുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രോഗികള്‍ നിറഞ്ഞ് കിടക്കകള്‍ ഇല്ലാത്തതിനാല്‍ ആന്റിബയോട്ടിക്‌സ് നല്‍കി ഡോക്ടര്‍ വീട്ടിലേയ്ക്കയച്ചു. എന്തെങ്കിലും ഗുരുതരാവസ്ഥയുണ്ടെങ്കില്‍ വന്നാല്‍ മതിയെന്നു പറഞ്ഞാണ് യാത്രയാക്കിയത്. പനി കൂടുന്നതല്ലാതെ കുറയുന്നതിന്റെ യാതൊരു ലക്ഷണവുമില്ല.
ഇതിനിടെ ശ്വാസതടസം നേരിട്ടതോടെയാണ് ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തുന്നത്. ആശുപത്രിയിലെത്തി അഞ്ചു മിനിറ്റിനുള്ളില്‍ തളര്‍ന്നു വീണു.. ഉടനെ തന്നെ വെന്റിലേറ്ററിലേയ്ക്കു മാറ്റുകയായിരുന്നു. അവിടെ സഹോദര ഭാര്യ തന്നെ ഇന്‍ചാര്‍ജായി ഡ്യൂട്ടിയിലുണ്ടായിരുന്നത് സഹായമായി.
ദിവസാനു ദിവസം രോഗം കൂടുന്നതല്ലാതെ പ്രതീക്ഷയ്ക്ക് വക നഷ്ടമായി. ന്യൂയോര്‍ക്കില്‍ രോഗം ഏറ്റവും മൂര്‍ച്ഛിച്ചു നില്‍ക്കുന്ന സമയം കൂടിയാണ്. ശ്രദ്ധ കിട്ടാതെ തന്നെ നിരവധി പേര്‍ മരിച്ചു വീഴുന്നുണ്ട്. അവിടെ നഴ്‌സായ ഷൈനിയുടെ സാന്നിധ്യം കൂടുതല്‍ ശ്രദ്ധ കിട്ടുന്നതിന് സഹായിച്ചു. ആരോഗ്യം മെച്ചപ്പെടുന്നില്ലെന്നു മനസിലായതോടെ ന്യൂയോര്‍ക്കിലെ തന്നെ ഏറ്റവും മികച്ച ആശുപത്രികളില്‍ ഒന്നായ മൗണ്ട് സിനായ് ആശുപത്രിയിലേയ്ക്ക് മാറ്റാനായി ശ്രമം. മൂന്നു പ്രാവശ്യം ആംബുലന്‍സ് വന്നതാണ് കൊണ്ടു പോകാന്‍. ഓരോ പ്രാവശ്യവും വെന്റിലേറ്ററില്‍ നിന്നെടുത്ത് സ്ട്രക്ചറിലേയ്ക്ക് മാറ്റാന്‍ സാധിക്കുന്നില്ല. ഹൃദയം നിന്നു പോകുന്നതിന്റെ ലക്ഷണങ്ങള്‍..
മൂന്നു പ്രാവശ്യവും വേണ്ടെന്നു വച്ച് രണ്ടാഴ്ച കഴിഞ്ഞ് ഒരു അവസരം വിനിയോഗിക്കാന്‍ തന്നെയായിരുന്നു ബന്ധുക്കളുടെ തീരുമാനം. ആശുപത്രി എത്തും മുമ്പ് മരിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും റിസ്‌കെടുത്ത് ആംബുലന്‍സില്‍ കയറ്റാന്‍ തന്നെ തീരുമാനിച്ചു. നിങ്ങള്‍ ചെയ്യുന്നത് മണ്ടത്തരമാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്.
മൗണ്ട് സയോണില്‍ ആശുപത്രിയില്‍ സംവിധാനങ്ങളെല്ലാം ഒരുക്കി ഡോക്ടര്‍ കാത്തിരുന്നു. അവിടെ എത്തിച്ചു തന്നാല്‍ ബാക്കി നോക്കാമെന്ന് വാക്കു നല്‍കിയത് മൗണ്ട് സയോണിലെ മലയാളി ഡോക്ടര്‍ റോബിന്‍ വര്‍ഗീസാണ്. തീരുമാനം വിജയം കണ്ടു. 45 മിനിറ്റില്‍ ആശുപത്രിയില്‍ എത്തിച്ചു.
വെന്റിലേറ്ററില്‍ കോമയില്‍ കിടക്കുകയാണ്. ചികിത്സയുടെ ദിവസങ്ങള്‍ നീണ്ടു. ഇതിനിടെ ഏപ്രില്‍ 16നാണ്, ആരോഗ്യം കൂടുതല്‍ മോശമായതോടെ ചുമതലയുള്ള സംഘം ഡോക്ടറെ ഫോണില്‍ വിളിച്ച് സംസാരിച്ചു. പ്രതീക്ഷയുടെ അവസാനനാളവും നഷ്ടപ്പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നല്‍കാവുന്ന ചികിത്സ എല്ലാം നല്‍കിയിട്ടുണ്ട്, ഇനി ദൈവത്തിനേ എന്തെങ്കിലും ചെയ്യാനാകൂ. അത് ചെയ്യണമെന്ന് താനും പ്രാര്‍ഥിച്ചെന്ന് ഡോക്ടര്‍ പിന്നീട് പറഞ്ഞു.
പാസ്റ്റര്‍ ബെഞ്ചമിന്‍ തോമസിന്റെ രോഗവിവരം അറിഞ്ഞതുമുതല്‍ ലോകമെങ്ങുമുള്ള വിശ്വാസ സമൂഹം തുടര്‍മാനമായി പ്രാര്‍ത്ഥനയില്‍ ആയിരുന്നു. ചില ദിവസങ്ങള്‍ക്കകം വൈദ്യശാസ്ത്രത്തിന്റെയും പ്രഗത്ഭരായ ഡോക്റ്റര്‍ മാരുടെയും ധാരണകള്‍ക്കും കണ്ടെത്തലുകള്‍ക്കും വിരുദ്ധമായിനേരിയ വെത്യാസം ദൃശ്യമായി. പ്രതീക്ഷയുടെ തീപ്പൊരി.
പിന്നെ തിരിച്ചു വരവ് പെട്ടെന്നായിരുന്നു. ശരീരം മരുന്നുകളോട് ഗുണകരമായി പ്രതികരിച്ചു തുടങ്ങി. രണ്ടാഴ്ചകൊണ്ട് നടക്കാന്‍ സാധിക്കുമെന്നായി. ഇതിനിടെ ഭാരം 22 കിലോയിലേറെ കുറഞ്ഞിരുന്നു. ബന്ധുക്കള്‍ക്ക് വന്നു കാണാമെന്നായി. ഭാര്യ മേഴ്‌സി വന്ന് സംസാരിക്കുകയും പ്രാര്‍ഥിക്കുകയുമെല്ലാം ചെയ്തത് മാനസികമായി നല്ല പിന്തുണ നല്‍കി.
ഇതിനിടെ ഭാര്യയ്ക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടായെങ്കിലും ആരോഗ്യം വീണ്ടെടുത്തു. കോവിഡ് നെഗറ്റീവായെങ്കിലും ശരീരം പഴയ ആരോഗ്യം വീണ്ടെടുക്കുന്നതേ ഉള്ളൂ. ശ്വാസമെടുക്കുന്നതിനെല്ലാം പ്രയാസമുണ്ട്. രോഗാവസ്ഥയില്‍ കഴിയുമ്പോള്‍ തനിക്കു വേണ്ടി നിരവധി പേര്‍ പ്രാര്‍ഥിച്ചെന്ന് അറിയാന്‍ സാധിച്ചു. അവരോടും ഡോക്ടര്‍മാരോടും നന്ദി മാത്രമാണ് തനിക്ക് പറയാനുള്ളതെന്ന്പാസ്റ്റര്‍ ബഞ്ചമിന്‍ പറയുന്നു.
കോവിഡ് 19 ബാധിച്ചാല്‍ സാധാരണ നിലയില്‍ 14 ദിവസം കൊണ്ട് നെഗറ്റീവാകുമെന്നാണ് കണക്ക്. ഓരോരുത്തരെയും രോഗം എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്നതനുസരിച്ച് ഇത് ഏറിയും കുറഞ്ഞുമിരിക്കും. എന്നാല്‍ 102 ദിവസം നീളുന്ന ചികിത്സ അത്യഅപൂര്‍വമാണെന്നാണ് ഡോക്ടര്‍മാരും പറയുന്നത്. അതിനിടെ കോമയിലേയ്ക്ക് ഉള്‍പ്പടെ ഇത്ര നിര്‍ണായക സാഹചര്യങ്ങളിലൂടെ കടന്നു പോയി ഒരു തിരിച്ച് വരവ് അപ്രാപ്യമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.
35 വര്‍ഷം മുമ്പ് സഹോദരിയ്‌ക്കൊപ്പം പഠനത്തിന് യുഎസിലെത്തിയതാണ് കുമ്പനാട് പുളിക്കല്‍ കുഴി ബെഞ്ചമിന്‍ തോമസ്. പഠനം കഴിഞ്ഞ് ന്യൂയോര്‍ക്കില്‍ തന്നെ പോസ്റ്റ് മാസ്റ്ററായി ജോലി ചെയ്തു. തുടര്‍ന്ന് സുവിശേഷ പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ മേഖലയിലും സജീവമായി. ഇപ്പോള്‍ ആഫ്രിക്കയില്‍ കുടിവെള്ളമില്ലാത്തവര്‍ക്ക് കിണര്‍ കുഴിച്ചു നല്‍കുന്നത് ഉള്‍പ്പടെയുള്ള സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഒപ്പം സുവിശേഷ പ്രവര്‍ത്തനങ്ങളും. ഒരു മകളാണുള്ളത്. അബിഗേല്‍.
(മലയാളമനോരമ പ്രസിദ്ധീകരിച്ചത്)
തിരുവല്ല: കേരളത്തിലെ പെന്തെക്കോസ്തു സഭകൾക്ക് കർത്രുമേശാ ശുശ്രൂഷയ്ക്ക് ഉപയോഗിക്കാവുന്ന വീഞ്ഞ് പാത്രങ്ങൾ ഹാലേലൂയ്യാ ബുക്ക്സ് വിതരണത്തിനെത്തിക്കുന്നു. കൊറോണാനന്തര കാലഘട്ടത്തിൽ പരമ്പരാഗത രീതിയിൽ ഒരേ ഗ്ലാസിൽ നിന്നും വീഞ്ഞ് വിതരണം ചെയ്യുന്ന രീതി തുടരാനാവില്ല. പ്രമുഖ പെന്തെക്കോസ്തു സഭകളുടെ നേതൃത്വം വഹിക്കുന്ന ദൈവദാസൻമാർ കൂടിയാലോചിച്ച് വീഞ്ഞ് കപ്പുകളിൽ നൽകുന്ന രീതിയാണ് അഭികാമ്യം എന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.
കൂടാതെ കൊറോണാ പശ്ചാത്തലത്തിൽ ക്രിസ്തീയ ആരാധനകളിലെ കുർബാനകളിൽ അപ്പവീഞ്ഞുകൾ നൽകുന്ന രീതി പരിഷ്കരിക്കുവാൻ കേരളാ ഗവർമെന്റ് നിയമ പരിഷ്കാര കമ്മീഷൻ ഹോളി കമ്മ്യൂണിയൻ നിബന്ധനകൾ ബില്ലായി ഗവര്മെന്റിലേക്കു സമർപ്പിച്ചിട്ടുമുണ്ട്. ജസ്റ്റിസ് കെ ടി തോമസാണ് കമ്മീഷൻ ചെയർമാൻ.
ഈ സാഹചര്യത്തിലാണ് ഹാലേലൂയ്യാ ബുക്ക്സ് തിരുവത്താഴ പാത്രങ്ങൾ വിതരണത്തിനെത്തിക്കുന്നത്. മികച്ച നിലവാരത്തിൽ സ്റ്റെയിൻലെസ്സ് സ്റ്റീലിൽ നിർമ്മിച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള ട്രേകളും മനോഹരമായ അടപ്പും ചേർന്നതാണ് തിരുവത്താഴ പാത്രം. ഓരോ ട്രേയിലും 40 കപ്പുകളാണ് വെക്കാവുന്നത്. ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കിൽ നിർമ്മിച്ചിരിക്കുന്ന കപ്പുകളും ഇതോടൊപ്പമുണ്ട്.
ആഗസ്ററ് മാസം അവസാനത്തോടെ മുൻകൂട്ടി ബുക്ക് ചെയ്യുന്ന സഭകൾക്ക് പാത്രങ്ങൾ നൽകിത്തുടങ്ങും. താല്പര്യമുള്ള സഭകൾ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക. 9349500155, 9526972983
യിസ്രായേലിനുവേണ്ടി ഇന്നും ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഓരോ യിസ്രായേല്യ ഗ്രാമത്തിനും നിരവധി അത്ഭുത കഥകള്‍ പറയുവാനുണ്ട്. അത്തരം രണ്ട് സംഭവങ്ങള്‍
രക്ഷകരായി വെള്ളക്കൊക്കുകളും വെള്ള വസ്ത്രധാരികളും
തോമസ് മുല്ലക്കൽ
കോവിഡ് 19 എന്ന മഹാമാരിയുടെ ലോകമാകമാനമുള്ള വ്യാപനത്തില്‍ ലോക ജനത ഇന്ന് കടുത്ത ഭീതിയിലാണ്. ഒരു ദൈവീക ഇടപെടലിനായി ഇപ്പോള്‍ ദൈവജനം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണല്ലോ? ഇത്തരുണത്തില്‍ ആധുനിക യിസ്രായേലില്‍ നടന്ന ചില അത്ഭുതങ്ങള്‍ നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് സഹായകമാകും എന്ന് വിശ്വസിക്കുന്നു.
ഒന്നാം ലോകമഹായുദ്ധത്തിന് മുമ്പ് മുതല്‍ കുറെ യെഹൂദ കുടുംബങ്ങള്‍ പലസ്തീന്‍ പ്രദേശങ്ങളില്‍ കുടിയേറിയിരുന്നു. അറബികളുടെ കയ്യില്‍ നിന്നും വന്‍ തുക നല്‍കിയാണ് അന്ന് അവര്‍ താമസ സ്ഥലങ്ങള്‍ സ്വന്തമാക്കിയത്. അവിടെ കുടിയേറിയ യെഹൂദന്മാര്‍ വളരെ ക്ലേശം സഹിച്ച് വരണ്ടുണങ്ങിയ പ്രസ്തുത സ്ഥലത്തെ കൃഷിയ്ക്ക് അനുയോജ്യമായ ഭൂമിയാക്കി മാറ്റി. ഊഷരമായിക്കിടന്ന ഭൂമിയെ വൃക്ഷങ്ങളും കൃഷി സ്ഥലങ്ങളും കായ്കനിത്തോട്ടങ്ങളും ഉള്ള മനോഹര മണ്ണാക്കിയെടുക്കാന്‍ അവര്‍ കഠിനമായി അദ്ധ്വാനിച്ചു. ടെല്‍അവീവില്‍ നിന്നും കേവലം 28 കിലോമീറ്റര്‍ ദൂരമുള്ള യാവ്‌നേ എന്ന ഗ്രാമത്തിലാണ് 1915ല്‍ ഈ അത്ഭുതം നടക്കുന്നത്. തിബര്യാസ് കടലിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്ന ഈ മലയോരം ഗലീലയുടെ ഹൃദയ ഭൂമിയായി കരുതപ്പെടുന്നു. റുമേനിയയില്‍ നിന്നും ഇവിടെ കുടിയേറിയ അവിനോവം ഗ്രീന്‍ബര്‍ഗ്ഗ് എന്ന യെഹൂദന്‍ തന്റെ ഗ്രാമത്തില്‍ നടന്ന ഒരു അത്ഭുതത്തെക്കുറിച്ച് പ്രമുഖ പത്രപ്രവര്‍ത്തകനായ മൈക്കല്‍ ഗ്രീന്‍സ്പാനുമായി പങ്കുവച്ച ആധികാരികമായ അനുഭവമാണിത്.
അന്ന് വിളവെടുപ്പ് അടുത്തതിന്റെ സന്തോഷത്തിലായിരുന്നു മുഴുവന്‍ ഗ്രാമീണരും. ഒരു വര്‍ഷത്തെ കാത്തിരിപ്പ് ഇതോടെ അവസാനിക്കുകയാണ്. ഫലശേഖരണത്തിനുവേണ്ടി കര്‍ഷകര്‍ സംഭരണകേന്ദ്രങ്ങള്‍ ഒരുക്കുന്ന തിരക്കിലായിരിക്കുമ്പോഴാണ് ഒരു സൈന്യത്തിന്റെ ഇരമ്പല്‍ പോലെയുള്ള ശബ്ദം അവര്‍ കേട്ടത്. കൂടാതെ നട്ടുച്ച സമയത്ത് ദേശത്ത് ഇരുട്ട് നിറയുന്നതുപോലെയുള്ള അവസ്ഥ. എന്താണ് നടക്കുന്നതെന്നറിയാതെ ജനം പകച്ച് ആകാശത്തേക്ക് നോക്കുമ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. ആകാശത്ത് ഉരുണ്ടുകൂടുന്ന കാര്‍മേഘങ്ങള്‍ പോലെ വെട്ടുക്കിളികളുടെ കൂട്ടം ദേശത്ത് നിറയുന്നു. കൃഷിസ്ഥലങ്ങളിലേക്ക് അവ അതിവേഗത്തില്‍ പറന്നിറങ്ങി. ഭയവിഹ്വലരായ കര്‍ഷകര്‍ തങ്ങളുടെ കയ്യില്‍ കിട്ടിയ പാത്രങ്ങള്‍കൊണ്ടും ഇതര സാമഗ്രികള്‍കൊണ്ടും അവയെ ആട്ടിപ്പായിക്കാന്‍ ശ്രമിച്ചു. കൂടാതെ സ്‌കൂളുകള്‍ നിര്‍ത്തി കുട്ടികളും ഗ്രാമീണരുമെല്ലാം തങ്ങളുടെ സകല പരിശ്രമവും ചെയ്തിട്ടും വെട്ടുക്കിളികള്‍ പിന്‍മാറുന്ന ലക്ഷണമില്ല. ആദ്യം ഫലങ്ങള്‍, പിന്നെ ഇലകള്‍, ഒടുവില്‍ ചെടികള്‍ എന്നിങ്ങനെയാണ് വെട്ടുക്കിളികള്‍ തിന്നു തീര്‍ക്കുന്നത്. വൈകുന്നേരമായപ്പോഴേക്കും ഗ്രാമീണര്‍ ക്ഷീണിതരായി. രാത്രിയായതോടെ വെട്ടുക്കിളികള്‍ തീറ്റ അവസാനിപ്പിച്ച് അവിടവിടങ്ങളിലായി പതിയിരുന്നു. അടുത്ത ദിവസം രാവിലെ വീണ്ടും അവയെ പായിക്കാന്‍ എന്തെങ്കിലും ചെയ്യാമെന്ന് കരുതി ജനം ഭവനങ്ങളിലേക്ക് മടങ്ങി. എന്നാല്‍ അന്ന് രാത്രിയില്‍ യെഹൂദന്മാര്‍ തങ്ങളുടെ ഭവനങ്ങളില്‍ ഒരുമിച്ചു ചേര്‍ന്ന് ഒരു അത്ഭുതത്തിനായി ദൈവത്തോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഓരോ ഭവനവും പ്രാര്‍ഥനയുടെ ശബ്ദത്താല്‍ മുഖരിതമായി.
അടുത്ത ദിവസം പ്രഭാതമായി. ആദ്യം പുറത്തിറങ്ങിയ കര്‍ഷകന്‍ കണ്ട കാഴ്ച തന്നെ ശരിക്കും അത്ഭുതപ്പെടുത്തി. കൃഷിസ്ഥലങ്ങളെല്ലാം വെള്ള പുതച്ച് മഞ്ഞു മൂടിയതുപോലെ കിടക്കുന്നു. കുറച്ചുകൂടി അടുത്തു നോക്കിയപ്പോഴാണ് മനസ്സിലായത് അത് ആ പ്രദേശത്തെങ്ങും ഇതുവരെയും കണ്ടിട്ടില്ലാത്ത തരത്തിലുള്ള മനോഹരമായ വെള്ളക്കൊക്കുകളെക്കൊണ്ട് നിലങ്ങളൊക്കെ നിറഞ്ഞിരിക്കുകയാണ്. കര്‍ഷകന്‍ മറ്റുള്ളവരെയും വിളിച്ചുണര്‍ത്തി. വെള്ളനിറമുള്ള കൊറ്റികള്‍ കൂട്ടമായി വന്ന് വെട്ടുക്കിളികളെ വളരെ വേഗം തിന്നു തീര്‍ക്കുന്ന കാഴ്ച കണ്ട് ജനം ദൈവത്തെ സ്തുതിച്ചു. അടുത്ത മൂന്ന് ദിവസങ്ങള്‍ കൊണ്ട് മുഴുവന്‍ വെട്ടുക്കിളികളെയും കൊറ്റികള്‍ തിന്നു തീര്‍ത്തു. ഒടുവില്‍ വെള്ള കൊക്കുകള്‍ എങ്ങനെ അവിടേയ്ക്ക് വന്നുവോ അതേ പോലെ അവിടെ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തു. ആ സംഭവത്തിന് മുമ്പോ അതിന് ശേഷമോ അത്തരം പക്ഷികളെ ആ പ്രദേശത്ത് ആരും കണ്ടിട്ടില്ല.
തുടര്‍ന്ന്! ഗലീലയിലെ മുഴുവന്‍ കൃഷിസ്ഥലങ്ങളിലും വച്ച് ആ വര്‍ഷവും തുടര്‍ന്നുള്ള മൂന്നു വര്‍ഷങ്ങളും അപ്രതീക്ഷിതമായ വിളവാണ് കര്‍ഷകര്‍ക്ക് ലഭിച്ചത് എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മൂന്ന്! സഹസ്രാബ്ദങ്ങള്‍ക്ക് അപ്പുറം യഹോവയായ ദൈവം യിസ്രായേല്‍ പാളയത്തില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് കാടപക്ഷിയെ കൈകൊണ്ടു പിടിക്കാവുന്ന അകലത്തില്‍ നിര്‍ത്തിക്കൊടുത്തുവെങ്കില്‍ (സംഖ്യ 11:31), ആധുനിക കാലത്ത് തന്റെ ജനത്തെ രക്ഷിക്കുവാനായി ദൈവം അയച്ചത് വെള്ളക്കൊക്കുകളെയായിരുന്നു എന്നത് മാത്രമാണ് ഈ അത്ഭുതത്തിലെ വ്യത്യാസം.
പക്ഷികളെ അയച്ച് കൃഷിയെ സംരക്ഷിച്ച സംഭവമാണ് മുകളിലത്തേതെങ്കില്‍ ദൈവം തന്റെ സ്വര്‍ഗ്ഗീയ ദൂതന്മാരെ തന്നെ അയച്ച് വിടുവിച്ച മറ്റൊരു അനുഭവമാണ് ഇനി പറയാനുള്ളത്. ഗലീലയ്ക്ക് സമീപമുള്ള പിക്കീന്‍ എന്നറിയപ്പെടുന്ന ഒരു ചെറിയ ഗ്രാമത്തില്‍ നടന്ന സംഭവമാണ് ആധുനിക കാലത്തും വ്യക്തമായ നിലയില്‍ ദൈവം ഇസ്രയേലിനു വേണ്ടി ഇടപെട്ടു എന്നതിന്റെ മറ്റൊരു തെളിവ്. ക്രിസ്തു വര്‍ഷം എഴുപതാം ആണ്ടില്‍ യെരുശലേം ദേവാലയത്തിന്റെ നാശം മുതല്‍ അനേകം യെഹൂദാ കുടുംബങ്ങള്‍ ഈ സ്ഥലത്ത് താമസിച്ചുവന്നിരുന്നു. താരതമ്യേന സുരക്ഷിതമായ ഈ ഗ്രാമത്തിലേക്ക് ചിതറിപ്പോയ യെഹൂദന്മാര്‍ പലരും പിന്നീട് കുടിയേറിപ്പാര്‍ക്കുകയുണ്ടായി. യെഹൂദാ പുരോഹിതന്മാരിലെ ഒരു വിഭാഗമായ സാദോക്ക് പുരോഹിതന്‍മാര്‍ ഇവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അവര്‍ അനേക യെഹൂദന്മാരെ ഈ പ്രദേശത്ത് സംരക്ഷിച്ചിരുന്നു. ശത്രുക്കളുടെ ഇടയിലായിരുന്നു ഗ്രാമീണര്‍ അക്കാലത്ത് ഭീതിയോടെ കഴിഞ്ഞുവന്നത്. ഏതു സമയത്തും ശത്രുക്കളില്‍ നിന്നും ഒരു ആക്രമണം അവര്‍ പ്രതീക്ഷിച്ചിരുന്നു.
1928 ലെ ഒരു രാത്രിയില്‍ ഗ്രാമത്തിലുള്ളവര്‍ സുഖ സുഷുപ്തിയിലായ നേരം. ചുറ്റുപാടുമുള്ള അറബി വംശജരായ ഒരു പറ്റം ആളുകള്‍ യെഹൂദന്മാരെ ആക്രമിച്ച് അവരുടെ പുരുഷന്മാരെ വധിച്ച് അവരുടെ വസ്തുവകകളും സ്ത്രീകളെയും സ്വന്തമാക്കുവാനുള്ള താല്‍പ്പര്യത്തോടെ ഗ്രാമത്തെ ആക്രമിക്കുവാന്‍ പദ്ധതിയിട്ടു. അന്നവിടെയുണ്ടായിരുന്ന പ്രധാന റബ്ബിയായ യോശുവ താന്‍ ഉറങ്ങുന്നതിനു മുമ്പുള്ള പ്രാര്‍ത്ഥനയിലും ദൈവവചന പഠനത്തിലുമായിരുന്ന സമയത്താണ് ഇത് സംഭവിക്കുന്നത്. സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ കാവലിനായി അപേക്ഷിച്ചിട്ടാണ് അദ്ദേഹം പതിവായി ഉറങ്ങാറുള്ളത്.
ഗ്രാമത്തിലേക്ക് ശത്രുക്കള്‍ ആദ്യം പ്രവേശിക്കുവാന്‍ ശ്രമിച്ചത് ഗ്രാമത്തിന്റെ കിഴക്കു വശത്തുള്ള വനമേഖലയിലൂടെയാണ്. വൃക്ഷങ്ങളുടെ മറവിനെ ഉപയോഗപ്പെടുത്താം എന്നാണ് അവര്‍ കണക്കുകൂട്ടിയത്. എന്നാല്‍ അവര്‍ അതുവഴി ഗ്രാമത്തിലേക്ക് നോക്കുമ്പോള്‍ കണ്ടത് വെള്ള വസ്ത്രം ധരിച്ച കുറച്ചു പേര്‍ വാളും പിടിച്ചുകൊണ്ടു ഗ്രാമത്തിന് കാവല്‍ നില്‍ക്കുന്നതാണ്. അവിടെ നിന്ന്! അവര്‍ പിന്മാറി തെക്കുവശത്ത് പാറക്കൂട്ടങ്ങള്‍ നിറഞ്ഞ മലയില്‍ക്കൂടി ഗ്രാമത്തില്‍ കടക്കുവാന്‍ ശ്രമിച്ചു. ഈ സമയത്തും ശത്രുക്കള്‍ ദര്‍ശിച്ചത് അവിടെയും കാവല്‍ നില്‍ക്കുന്ന ആജാനുബാഹുക്കളായ യോദ്ധാക്കളെയാണ്. തുടര്‍ന്ന് അവര്‍ ഗ്രാമത്തില്‍ എത്തുവാന്‍ ഇനിയുള്ള ഏക മാര്‍ഗ്ഗമായ വടക്കു വശത്തുള്ള സെമിത്തേരി വഴിയായി ഉള്ളില്‍ കടക്കുവാന്‍ തീരുമാനിച്ചു. അതുവഴി കയറിയാല്‍ ദൂരെനിന്നു തന്നെ ഗ്രാമത്തിലുള്ളവര്‍ക്ക് തങ്ങളെ കാണുവാന്‍ കഴിയുമെങ്കിലും വേറെ വഴിയില്ലാത്തതുകൊണ്ട് അതേ വഴിയില്‍ക്കൂടിതന്നെ ശത്രുക്കള്‍ രണ്ടും കല്‍പ്പിച്ച് ഗ്രാമം ലക്ഷ്യമാക്കി കുതിച്ചു.
പെട്ടെന്ന് മുമ്പ് കണ്ട വെള്ളവസ്ത്രധാരികള്‍ അവരുടെ വഴി തടസ്സപ്പെടുത്തി വഴിയ്ക്ക് കുറുകേ കയറി നിന്നു. ഈ സമയത്ത് പട്ടികളുടെ ഉറക്കെയുള്ള കുരകേട്ട് എന്താണ് കാര്യമെന്നറിയാന്‍ റബ്ബി യോശുവ ജനലില്‍ക്കൂടി പുറത്തേയ്ക്കു നോക്കി. അപ്പോള്‍ തനിക്കു തന്റെ കണ്ണുകളെ വിശ്വസിക്കുവാനായില്ല. വെള്ള വസ്ത്രം ധരിച്ച ഒരു സംഘമാളുകള്‍ തങ്ങളുടെ വാളുകള്‍ അന്തരീക്ഷത്തില്‍ ശക്തിയോടെ വീശുന്നു. അവരുടെ വാളുകള്‍ മുകളിലേക്ക് ഉയരുമ്പോള്‍ വാളുകളില്‍ നിന്നും ശക്തിയായി തീ പുറപ്പെടുകയും ചെയ്യുന്നുണ്ട്. അതിന്റെ വെളിച്ചം കൊണ്ടു പ്രദേശം മുഴുവന്‍ നന്നായി കാണുവാന്‍ കഴിയും. പേടിച്ചരണ്ട ശത്രുക്കള്‍ തങ്ങളുടെ ആയുധങ്ങള്‍ ഉപേക്ഷിച്ച് ജീവനും കൊണ്ട് അവിടെ നിന്നും പാലായനം ചെയ്തു.
രാവിലെ ഗ്രാമീണര്‍ ഉറക്കമുണര്‍ന്നപ്പോള്‍ അവിടെ കണ്ടത് ഉപേക്ഷിക്കപ്പെട്ട ആയുധങ്ങള്‍ മാത്രമായിരുന്നു; കൂടെ റബ്ബി യോശുവയ്ക്കു പറയുവാനുള്ള ദൈവീകമായ ഒരു അത്ഭുതകഥയും. പിന്നീട് പിക്കീന്‍ ഗ്രാമത്തിലേക്ക് ഒരു ശത്രുക്കളും വരുവാന്‍ ധൈര്യപ്പെട്ടിട്ടില്ല. 1928ല്‍ ഗലീലയില്‍ ഈ സംഭവം നടന്നിട്ട് ഇനിയും നൂറ് വര്‍ഷം തികഞ്ഞിട്ടില്ല. എന്നാല്‍ ക്രിസ്തുവിനു മുമ്പ് ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന എലിശാ പ്രവാചകന്റെ കാലത്ത് ഇതിന് സമാനമായി നടന്ന ഒരു സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. 2 രാജാക്കന്മാര്‍ 6:1417 വരെയുള്ള ഭാഗത്ത് തങ്ങളെ വളഞ്ഞ സിറിയന്‍ സൈന്യത്തേക്കാള്‍ അതിശക്തരായ സ്വര്‍ഗ്ഗീയ സൈന്യത്തെ തങ്ങളുടെ സംരക്ഷണത്തിനായി ദൈവം അയച്ചിരിക്കുന്ന കാഴ്ച എലിശാ പ്രവാചകന്‍ തന്റെ ശിഷ്യന് കാണിച്ചുകൊടുക്കുന്നുണ്ട്. അതുപോലെ ഈ ആധുനിക കാലത്തും ദൈവത്തിന്റെ കരം തന്റെ ജനത്തിനുവേണ്ടി പ്രവര്‍ത്തിക്കും എന്നതിന്റെ തെളിവാണ് നാം ഇവിടെയും കണ്ടത്.
ഇസ്രായേലിലെ മുഖ്യ റബ്ബിയായിരുന്ന റബ്ബി ഇസ്രായേല്‍ ലാവുവിനോട് ഒരിക്കല്‍ ഒരു പത്ര റിപ്പോര്‍ട്ടര്‍ ചോദിച്ചു. ‘ദൈവം ഇസ്രായേലിനുവേണ്ടി അത്ഭുതം ചെയ്യുന്നു എന്ന് പറയുന്നതിലും ശരിയല്ലേ ഇവിടുത്തെ ജനത്തിന്റെ ധൈര്യവും ബുദ്ധിക്കൂര്‍മതയും ചേര്‍ന്ന് ഒരുക്കിയതാണ് ആധുനിക ഇസ്രായേലിന്റെ വിജയം?’ എന്ന്. അതിന് അദ്ദേഹം പറയുന്നത് മറ്റൊരു സംഭവമാണ്.
1948ല്‍ ഇസ്രായേല്‍ രാഷ്ട്രം ഉണ്ടായതിനെത്തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ സിറിയയുടെയും ഇറാഖിന്റെയും കയ്യില്‍ നിന്നും ട്‌സാഫ് എന്ന ഗ്രാമത്തില്‍ കുടുങ്ങിയ വൃദ്ധരായ കുറെ യെഹൂദന്മാരെ ഇസ്രായേല്‍ സൈന്യം മോചിപ്പിച്ചു. അവര്‍ ആ സമയത്ത് പ്രാര്‍ത്ഥനയില്‍ നിരതരായിരിക്കുകയായിരുന്നു. ‘നിങ്ങള്‍ ഈ യുദ്ധത്തെ അതിജീവിക്കുമെന്ന് വിശ്വസിച്ചിരുന്നുവോ?’ എന്ന് സൈന്യാധിപന്‍ അവരോട് ചോദിച്ചു. അതിനവര്‍ മറുപടി പറഞ്ഞത്, ‘തീര്‍ച്ചയായും നാം വിജയിക്കുമെന്ന് ഞങ്ങള്‍ വിശ്വസിച്ചിരുന്നു. കാരണം ഞങ്ങളുടെ പ്രത്യാശ അടിസ്ഥാനപ്പെട്ടിരിക്കുന്നത് രണ്ടു കാര്യങ്ങളിലാണ്. ഒന്ന് സ്വാഭാവികമായി നമുക്ക് ചെയ്യാന്‍ കഴിയുന്നത്; അതാണ് പ്രാര്‍ത്ഥന. അതിന് സഹായമായി ഞങ്ങള്‍ സങ്കീര്‍ത്തന ഭാഗങ്ങള്‍ ഉരുവിടുകയും പ്രാര്‍ഥിക്കുകയും ചെയ്തുകൊണ്ടിരുന്നു. പ്രാര്‍ത്ഥനയ്ക്ക് തീര്‍ച്ചയായും മറുപടിയുണ്ട്. രണ്ടാമത് ഒരു അത്ഭുതം പ്രതീക്ഷിക്കുക. എന്നാല്‍ രണ്ടാമത്തേത് ബന്ധപ്പെട്ടുകിടക്കുന്നത് ഒന്നാമത്തെ പ്രാര്‍ത്ഥനയുമായിട്ടാണ്. അതാണ് ഇവിടെ വന്നു നിങ്ങള്‍ ഞങ്ങളെ ഇപ്പോള്‍ രക്ഷിച്ചത്. അത് ഞങ്ങള്‍ക്ക് ഒരു അത്ഭുതമാണ്. അനിവാര്യമായ സമയത്ത് അത് തീര്‍ച്ചയായും സംഭവിച്ചുകൊള്ളും’
ഈ സംഭവം പറഞ്ഞിട്ട് റബ്ബി ഇസ്രായേല്‍ അതിനോട് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു. ‘ഇസ്രായേലിന്റെ ഉത്ഭവം മുതല്‍ അനേകം അത്ഭുതങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കൂടുതല്‍ തെളിവെന്തിന്? ഇന്നും ഇസ്രായേല്‍ രാജ്യം ഭൂമുഖത്ത് നിലനില്‍ക്കുന്നത് തന്നെ ഞങ്ങള്‍ക്കും ലോകത്തിനും ഒരു മഹാത്ഭുതമാണ്.’
‘ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍, ചിലപ്പോള്‍ നിങ്ങള്‍ക്കത് കാണാന്‍ കഴിഞ്ഞേക്കാം; അല്ലെങ്കില്‍ അത് കാണാതിരിക്കുകയും ചെയ്യാം. എന്നാല്‍ പ്രധാന കാര്യം പ്രതീക്ഷയോടെ കാത്തിരിക്കുക എന്നത് മാത്രമാണ്.’ ഗെര്‍ശോന്‍ ബര്‍ക്കാഫ’
ശാസ്താംകോട്ട സഭയിലെ കോവിഡ് രോഗികൾ സുഖം പ്രാപിക്കുന്നു
കൊല്ലം ജില്ലയിൽ ശാസ്താംകോട്ടയിലെ ഒരു സഭയിൽ 15 പേർക്ക് കോവിഡ് രോഗബാധ ഉണ്ടായതു ആശങ്ക ഉയർത്തിയിരുന്നു. ശാസ്താംകോട്ട ചർച്ച് ഓഫ് ഗോഡ് സഭയിലെ അംഗങ്ങൾക്കാണ് കൂട്ടമായി രോഗബാധ ഉണ്ടായത്. എല്ലാവരും അപകട നില തരണം ചെയ്തിട്ടുണ്ട്. ഒരാൾ ഇപ്പോഴും വെന്റിലേറ്ററിൽ തുടരുന്നു. ബാക്കി 14 പേരുടെയും നില തൃപ്തികരമാണ്. വെന്റിലേറ്ററിൽ ഉലുള്ളയാളുടെ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയിട്ടുണ്ട് എങ്കിലും മറ്റു ശാരീരിക പ്രശനങ്ങൾ ഉള്ളതിനാൽ വെന്റിലേറ്ററിൽനിന്നു മാറ്റാറായിട്ടില്ല.
ഒരുസഭയിലെ ഇത്രയധികം ആളുകൾക്ക് രോഗബാധ ഉണ്ടായതു സഭയിൽ കൂട്ടായ്മകൾ നടന്നതിനാലാണന്ന നിലയിൽ വ്യാപക പ്രചാരണം നടന്നിരുന്നു. എന്നാൽ സഭയിൽ ഒരു യോഗങ്ങളും നടന്നിരുന്നില്ല എന്ന് സഭ സുസ്രൂഷകൻ വ്യക്തമാക്കി. ഈ കുടുംബങ്ങൾ എല്ലാം അടുത്തടുത്തു താമസിക്കുന്നവരും ബന്ധുക്കലുമാണ്.
ദാനിയേലിൻ്റെ
എഴുപത് ആഴ്ചവട്ടം
വേദപുസ്തക പ്രവചനങ്ങളുടെ രഹസ്യസ്വഭാവം എന്ന കാര്യം പറഞ്ഞാണല്ലോ കഴിഞ്ഞ ലേഖനം അവസാനിച്ചത്. അന്ത്യകാലസംഭവങ്ങളെപ്പറ്റി പറയുന്ന പ്രവചനഭാഗങ്ങള്‍ ഒരു സാധാരണ വായനക്കാരന് എപ്പോഴും നിഗൂഢമായിരിക്കും. അതിനെക്കാള്‍ നിഗൂഢമാണ് ദൈവകുഞ്ഞാടിന്റെ മണവാട്ടി സഭയെപ്പറ്റിയുള്ള പ്രവചനഭാഗങ്ങള്‍. അത് ശ്രദ്ധയോടെയും പരിശുദ്ധാത്മാവിന്റെ സഹായത്തോടെയും ആരായുന്നവര്‍ക്ക് മാത്രമേ അത് ഗ്രഹിക്കുവാന്‍ കഴിയുകയുള്ളൂ.
യേശുക്രിസ്തു യഹൂദന്റെ വാഗ്ദത്ത മശിഹായായി വന്ന് ദാവീദിന്റെ സിംഹാസനം പുനഃസ്ഥാപിക്കുകയും, ഇസ്രയേലിന്റെ ശത്രുക്കളെ, ഇസ്രയേല്‍ ദേശത്ത് നിന്ന് നീക്കിക്കളഞ്ഞിട്ട് ഇസ്രയേല്‍ രാജ്യം യഥാസ്ഥാനപ്പെടുത്തുകയും മശിഹാ ദാവീദിന്റെ സിംഹാസനത്തിലിരുന്ന് യെരുശലേം കേന്ദ്രമാക്കി സകല ലോകത്തെയും ഭരിക്കുകയും ചെയ്യും എന്നുള്ളത് ഒരു യഹൂദന് ഓടിച്ച് വായിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്ന അത്രയും വ്യക്തമായി പഴയനിയമ പ്രവചനങ്ങളില്‍ പറഞ്ഞിട്ടുണ്ട്. മശിഹ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ അഭിഷിക്തരാജാവ് എന്നാണ്. അതുകൊണ്ട് യഹൂദന്മാര്‍ ചിന്തിച്ചിരുന്നത് രാജകീയ പ്രൗഢിയോടു കൂടി മശിഹാ ഭൂമിയില്‍ ജനിക്കും എന്നാണ്.
നമ്മുടെ വാഴ്ത്തപ്പെട്ട കര്‍ത്താവിന്റെ ജനനസമയമായപ്പോഴേക്കും മശിഹാ യെഹൂദ്യയിലെ ബേത്‌ലഹേമില്‍ ആ ദിവസങ്ങളില്‍ ഒന്നില്‍ ജനിക്കും എന്ന കാര്യം തിരുവെഴുത്തുകളെ ശോധന ചെയ്തു കൊണ്ടിരുന്ന ന്യായശാസ്ത്രമാര്‍ക്ക് മനസ്സിലായിരുന്നു. അതുകൊണ്ട് തങ്ങള്‍ക്ക് പിറക്കുവാനിരിക്കുന്ന മഹാരാജാവിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നതിന് യഹൂദ്യയിലെ ബേത്‌ലഹേമില്‍ പാലസ് അരാബ എന്ന രാജകൊട്ടാരം വര്‍ണശബളമായി ഒരുങ്ങിക്കഴിഞ്ഞിരുന്നു.
രാജകീയ പ്രൗഢിയോടു കൂടിയ ഒരു ജനനം അല്ലാതെ മശിഹായെപ്പറ്റി മറിച്ചൊന്നാലോചിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.
വാഗ്ദത്ത മശിഹായെപ്പറ്റി ദീര്‍ഘമായി പ്രവചിച്ച പ്രവാചകനായ യെശയ്യാവ് തന്നെ തന്റെ രാജകീയ ശ്രേഷ്ഠതകളെപ്പറ്റി ഒരു ഭാഗത്ത് പറയുമ്പോള്‍ മറ്റൊരു ഭാഗത്ത് മശിഹായെ നിന്ദിക്കപ്പെടുന്ന, പീഢ അനുഭവിക്കുന്ന ദാസനായും പറഞ്ഞിട്ടുണ്ട്.
”സര്‍വ്വനിന്ദിതനും ജാതിക്ക് വെറുപ്പുള്ളവനും അധിപതികളുടെ ദാസനുമായവന്‍” (യെശയ്യാവ് 49:7) എന്നും ”അവന്‍ ഇളയ തൈ പോലെയും വരണ്ട നിലത്തു നിന്ന് വേര് മുളയ്ക്കുന്നതു പോലെയും അവന്റെ മുന്‍പാകെ വളരും; അവന് രൂപഗുണമില്ല കോമളത്വം ഇല്ല കണ്ടാല്‍ ആഗ്രഹിക്കത്തക്ക സൗന്ദര്യവുമില്ല” (യെശയ്യാവ് 53:2) തുടങ്ങിയ ഒട്ടനവധി പ്രവചനഭാഗങ്ങള്‍ മശിഹായെ കഷ്ടം സഹിക്കുന്ന ദാസനായി അവതരിപ്പിച്ച കാര്യം വേദശാസ്ത്രികളായ യഹൂദന്മാര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
അതുകൊണ്ടാണ് ബേത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ തങ്ങള്‍ മശിഹായെ കണ്ടു എന്നുള്ള ഇടയന്മാരുടെ സാക്ഷ്യം അവര്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്തത്. നസറായനായ യേശുക്രിസ്തു യഹൂദന്റെ വാഗ്ദത്ത മശിഹായാണ് എന്ന സത്യം ജൂത ജനതയ്ക്ക് ഇന്നും മറഞ്ഞിരിക്കയാണ്. കാരണം മശിഹായെപ്പറ്റിയുള്ള പ്രവചനത്തിന്റെ ഒരു ഭാഗമേ അവര് മനസ്സിലാക്കുന്നുള്ളൂ. അത് മശിഹായുടെ രാജകീയ പ്രൗഢിയാണ്. ക്രൂശിലെ മരണത്തോളം താഴ്ച അനുഭവിക്കുന്ന മശിഹ അവര്‍ക്ക് ഇന്നും മനസ്സിലാക്കാന്‍ കഴിയാത്ത ഒരു സമസ്യയാണ്. അവര്‍ക്ക് മനസ്സിലായില്ല എന്നുള്ളതു കൊണ്ട് നസറായനായ യേശു വാഗ്ദത്ത മശിഹ അല്ലാതാകുന്നില്ല. നസ്രായനായ യേശുവില്‍ അവര്‍ക്ക് തങ്ങളുടെ മശിഹായെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നെങ്കിലോ!” അവര്‍ തേജസ്സിന്റെ കര്‍ത്താവിനെ ക്രൂശിക്കയില്ലായിരുന്നു.”
യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തിൂടെ കുഞ്ഞാടിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട് ദൈവവചനത്താലും പരിശുദ്ധാത്മാവിനാലും ശുദ്ധീകരിക്കപ്പെട്ട് ഒരു ചെറിയ കൂട്ടം ആളുകള്‍ കുഞ്ഞാടിന്റെ മണവാട്ടി സഭയായി നിലവില്‍ വരിക എന്നുള്ളത് ലോകസൃഷ്ടിക്ക് മുന്‍പ് ദൈവത്തിന്റെ തിരുഹൃദയത്തില്‍ മറഞ്ഞുകിടന്ന മര്‍മ്മമായിരുന്നു. ”ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിനായി മുന്‍നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമേ്രത മര്‍മ്മമായി ഞങ്ങള്‍ പ്രസ്താവിക്കുന്നു” (1 കൊരിന്ത്യര്‍ 2:7).
ഇവിടെയും ഇതുപോലെ കുഞ്ഞാടിന്റെ മണവാട്ടി സഭയുടെ സ്വഭാവത്തെപ്പറ്റി പറയുന്ന മറ്റു പല ഭാഗങ്ങളിലും പുതിയ നിയമ ദൈവസഭ ദൈവത്തിന്റെ തിരുഹൃദയത്തിലെ ഒരു മര്‍മ്മമായിരുന്നു എന്ന് പ്രസ്താവിച്ചതായി കാണാം. ഇതിനെപ്പറ്റി നമ്മുടെ വാഴ്ത്തപ്പെട്ട കര്‍ത്താവാണ് തന്റെ ഐഹിക ജീവിതകാലത്ത് ആദ്യമായി പറയുന്നത്.
”ഈ പാറമേല്‍ ഞാന്‍ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കയില്ല” (മത്തായി 16:18).
അതു കഴിഞ്ഞ് ”ദൈവരാജ്യം ശക്തിയോടെ വരുന്നത് കാണുവോളം മരണം ആസ്വദിക്കാത്തവര്‍ നിങ്ങളുടെ ഇടയില്‍ ഉണ്ട്” എന്ന് നമ്മുടെ വാഴ്ത്തപ്പെട്ട കര്‍ത്താവ് പറഞ്ഞു. ഇത് പെന്തെക്കോസ്ത് നാളില്‍ പരിശുദ്ധാത്മാവ് ശക്തിയോടെ ഭൂമിയില്‍ ഇറങ്ങി വന്ന് ദൈവസഭ സ്ഥാപിക്കുന്ന കാര്യത്തെപ്പറ്റിയാണ് പറഞ്ഞത്. അന്ന് കര്‍ത്താവിന്റെ തിരുവായില്‍ നിന്ന് അത് കേട്ടവര്‍ക്ക് അത് എന്താണ് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല; അതുപോലെ തന്നെ പെന്തെക്കോസ്ത് നാളില്‍ ആത്മപ്രവാഹം ഉണ്ടായപ്പോള്‍ ഓടിക്കൂടിയവര്‍ക്കും അവിടെ പുതിയനിയമസഭ സ്ഥാപിക്കപ്പെടുകയായിരുന്നു എന്ന സത്യം ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
അതു മുതല്‍ കഴിഞ്ഞ 2000ത്തിലധികം വര്‍ഷങ്ങളായി ഭൂമിയില്‍ ദൈവസഭയുടെ ജൈത്രയാത്ര തുടര്‍ന്നു കൊണ്ടിരിക്കയാണ്. എന്നാല്‍ ദൈവവചനത്തിന്റെ അവകാശികള്‍ എന്നറിയപ്പെടുന്ന ജൂതജാതിക്ക് ഇന്നും ഇത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമാണ് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അപ്പോള്‍ തന്നെ അവര്‍ നമ്മെക്കാള്‍ ദൈവവചനത്തില്‍ ആഴമേറിയ അറിവ് ലഭിച്ചവരാണ്. ഇവിടെയാണ് ഒരു വൈരുദ്ധ്യമുള്ളത്. തിരുവചനം രാപ്പകല്‍ ആഴത്തില്‍ പഠിച്ചു കൊണ്ടിരിക്കുന്ന ശാസ്ത്രിമാരുടെ മുന്‍പില്‍ക്കൂടെ സാക്ഷാല്‍ വചനമായവന്‍ നടന്നു പോയി. പക്ഷേ അവര്‍ക്കു തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അവര്‍ വിചാരിച്ചു അതൊരു ഭ്രാന്തനാണെന്ന്.
ഭൂമിയില്‍ പുതിയനിയമ സഭ സ്ഥാപിക്കപ്പെട്ടതും, സഭയുടെ പ്രവര്‍ത്തനരീതിയും തിരുവെഴുത്തുകള്‍ ആര്‍ക്കു നല്‍കപ്പെട്ടുവോ അവര്‍ക്കു തന്നെ അത് ഇന്നും മറഞ്ഞിരിക്കുന്നു.
അങ്ങനെയാണെങ്കില്‍ സഭയുടെ ഉല്‍പ്രാപണമോ! അത് ഏറെ രഹസ്യമാണ്. വിശ്വാസത്താല്‍ ഉള്‍ക്കണ്ണ് തുറന്ന് ലഭിച്ചവര്‍ക്ക് മാത്രമേ ഇത് ഗ്രഹിക്കാന്‍ കഴിയുകയുള്ളൂ.
ഏറ്റവും പ്രിയ പുരുഷന്‍ എന്ന് ദൈവം തന്നെ വിളിച്ച പ്രവാചകനായ ദാനിയേലിനും ഈ സത്യം മറഞ്ഞിരുന്നു.
പ്രവാസത്തിലായിപ്പോയ തന്റെ ജനത്തിനും തകര്‍ന്നുപോയ തന്റെ രാജ്യത്തിനും യെരുശലേം നഗരത്തിനും യെരുശലേം ദേവാലയത്തിനും ഇനി എന്തു സംഭവിക്കും എന്നുള്ള ആകുലതയില്‍ ദൈവസന്നിധിയില്‍ ഉപവാസത്തോടെ പ്രാര്‍ത്ഥിക്കുന്ന ദാനിയേല്‍ പ്രവാചകനെ നാം ദാനിയേല്‍ 9-ാം അദ്ധ്യായത്തില്‍ കാണുന്നു.
ദാനിയേല്‍ ഏറ്റവും പ്രിയ പുരുഷനാകയാല്‍ ലോകാവസാനം വരെ സംഭവിക്കേണ്ടിയ കാര്യങ്ങള്‍ ദൈവം ദാനിയേലിനു പറഞ്ഞു കൊടുക്കുന്നതിനായി ഈ ഭാഗത്ത് നമുക്ക് കാണാം.
ഇതില്‍ അവസാനം സംഭവിക്കേണ്ടിയ 6 കാര്യങ്ങളാണ് ആദ്യം പറയുന്നത്. അവ (1) അതിക്രമത്തെ തടസ്സം ചെയ്യുക; (2) പാപങ്ങളെ മുദ്രയിടുക; (3) അകൃത്യത്തിന് പ്രായശ്ചിത്തം ചെയ്യുക; (4) നിത്യനീതി വരുത്തുക; (5) ദര്‍ശനവും പ്രവചനവും മുദ്രയിടുക; (6) അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്യുക എന്നിവയാണ് ലോകാവസാനത്തില്‍ സംഭവിക്കേണ്ടിയ 6 കാര്യങ്ങള്‍
ഈ 6 കാര്യങ്ങളും നിവൃത്തിക്കേണ്ടിയത് മശിഹായാണ്. അടുത്ത ചോദ്യം മശിഹ എന്ന് ഈ കാര്യങ്ങള്‍ നിവൃത്തിക്കും എന്നുള്ളതാണ്-അതായത് ലോകാവസാനം എന്ന് നിലവില്‍ വരുമെന്ന്.
ദൈവം ദാനിയേലിനോട് ഇക്കാര്യങ്ങളൊക്കെ പറയുമ്പോള്‍ യഹൂദജനം അന്ന് ബാബിലോണില്‍ അടിമകളാണ്. എന്നാല്‍ ഏറെ വൈകാതെ അവരെ മോചിപ്പിക്കുന്നതിനുള്ള കല്പന ഉണ്ടാകും എന്ന് ദൈവം പറഞ്ഞു. ആ കല്പന പുറപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ 70 ആഴ്ചവട്ടക്കാലം കഴിയുമ്പോള്‍ ഈ പറഞ്ഞ 6 കാര്യങ്ങളും സംഭവിക്കും എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്.
ആഴ്ചവട്ടം എന്ന് മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നതിന്റെ മൂലഭാഷയിലെ അര്‍ത്ഥം 7 വര്‍ഷങ്ങള്‍ കൂടുന്ന ഒരു കാലഘട്ടം എന്നാണ്. യെഹൂദന്മാര്‍ക്ക് വിമോചനം കല്പിക്കുന്നതു മുതല്‍ ലോകാവസാനം വരെ 70 ആഴ്ചവട്ടക്കാലം എന്ന് പറഞ്ഞിരിക്കുന്നതിന്റെ അര്‍ത്ഥം 490 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മുകളില്‍പ്പറഞ്ഞ 6 കാര്യങ്ങളും സംഭവിക്കേണം.
ദൈവം ദാനിയേലിനോട് പറഞ്ഞതുപോലെ തന്നെ 536 ബി.സിയില്‍ കോരേശ് രാജാവ് യെരുശലേം പുതുക്കി പണിയാനും യഹൂദന്മാര്‍ സ്വതന്ത്രരായി തിരിച്ചു പോകുവാനും കല്പന പുറപ്പെടുവിച്ചു. അതു മുതലുള്ള 70 ആഴ്ചവട്ടങ്ങളെ അതായത് 490 വര്‍ഷങ്ങളെ മൂന്നു ഭാഗങ്ങളായാണ് തിരിച്ചിട്ടുള്ളത്. ഇത് മനസ്സിലാക്കുവാന്‍ ഈ ഭാഗം തന്നെ നമുക്ക് വായിക്കാം.
”അതുകൊണ്ട് നീ അറിഞ്ഞ് ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാല്‍: യെരുശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിയുവാന്‍ കല്പന പുറപ്പെടുവിക്കുന്നതു മുതല്‍ അഭിഷിക്തനായൊരു പ്രഭുവരെ ഏഴ് ആഴ്ചവട്ടം; അറുപത്തിരണ്ട് ആഴ്ചവട്ടം കൊണ്ട് അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളില്‍ത്തന്നെ വീണ്ടും പണിയും. അറുപത്തിരണ്ട് ആഴ്ചവട്ടം കഴിഞ്ഞിട്ട് അഭിഷിക്തന്‍ ഛേദിക്കപ്പെടും; അവന് ആരും ഇല്ലെന്ന് വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു.
അവന്‍ ഒരു ആഴ്ചവട്ടത്തേക്ക് പലരോടും നിയമത്തെ കഠിനമാക്കും; ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അവന്‍ ഹനനയാഗവും ഭോജനയാഗവും നിര്‍ത്തലാക്കിക്കളയും; മ്ലേച്ഛതകളുടെ ചിറകിന്മേല്‍ ശൂന്യമാക്കുന്നവന്‍ വരും; നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെ മേല്‍ കോപം ചൊരിയും” ദാനിയേല്‍ 9:25-27.
ഇവിടെ യെരുശലേം യഥാസ്ഥാനപ്പെടുത്തുവാനുള്ള കല്പന പുറപ്പെടുവിക്കുന്നതു മുതല്‍ മുകളില്‍പ്പറഞ്ഞ 6 കാര്യങ്ങള്‍ നിവര്‍ത്തിയാക്കുന്നതിനുള്ള 490 വര്‍ഷങ്ങളുടെ കാലഘട്ടത്തെ മൂന്നായിട്ടാണ് തിരിച്ചിരിക്കുന്നത്. അതില്‍ ആദ്യത്തെ 7 ആഴ്ചവട്ടം അതായത് 49 വര്‍ഷങ്ങള്‍ യഹൂദന്മാര്‍ക്ക് യിസ്രയേല്‍ ദേശത്തേക്ക് തിരിച്ചു വരുന്നതിനുള്ള വര്‍ഷങ്ങളാണ്. ഈ കാലഘട്ടത്തെ എബ്രായ ഭാഷയില്‍ ലഹസൂബ് എന്നാണ് പറഞ്ഞിരിക്കുന്നത്. ആ 49 വര്‍ഷം കഴിഞ്ഞ് അടുത്ത 62 ആഴ്ചവട്ടങ്ങള്‍ അതായത് 434 വര്‍ഷങ്ങള്‍ യെരുശലേമിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളില്‍ത്തന്നെ വീണ്ടും പണിയുന്നതിനുള്ള നാളുകളാണ്.
ഈ 62 ആഴ്ചവട്ടം കഴിയുമ്പോള്‍ അഭിഷിക്തന്‍ ഛേദിക്കപ്പെടും. അതായത് യഹൂദന്മാര്‍ തിരിച്ചു വന്നതിനു ശേഷമുള്ള 434 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍. ആദ്യത്തെ 49 വര്‍ഷങ്ങള്‍ യഹൂദന്റെ തിരിച്ചു വരവിനും അടുത്ത 434 വര്‍ഷങ്ങള്‍ ഇസ്രയേല്‍ ദേശം പുതുക്കിപ്പണിയുന്നതിനും ഉള്ളതാണ്.
അങ്ങനെ യെരുസലേം പുതുക്കിപ്പണിയുവാന്‍ കല്പന പുറപ്പെട്ടതിന് ശേഷമുള്ള 483 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അഭിഷിക്തനായ പ്രഭു ഛേദിക്കപ്പെടും.
ഇവിടെ അഭിഷിക്തനായ പ്രഭു എന്ന് പറഞ്ഞിരിക്കുന്നത് ആരെക്കുറിച്ചാണെന്നുള്ള വ്യക്തമായ അഭിപ്രായങ്ങള്‍ വേദപുസ്തക പരിഭാഷകള്‍ വായിക്കുന്നവരുടെയിടയില്‍ ഉണ്ട്. എന്നാല്‍ മൂലഭാഷയില്‍ വായിക്കുന്നവര്‍ക്ക് ആശയക്കുഴപ്പങ്ങളില്ല. കാരണം എബ്രായ മൂലഭാഷയില്‍ മശിഹാ നഗീത്-പ്രഭൂവായ മശിഹ – (Messiah the Prince) എന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് നമ്മുടെ വാഴ്ത്തപ്പെട്ട കര്‍ത്താവല്ലാതെ മറ്റാരുമല്ല.
യെരുശലേം പുതുക്കിപ്പണിയാന്‍ കല്പന പുറപ്പെടുവിച്ച് 483 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് നമ്മുടെ വാഴ്ത്തപ്പെട്ട കര്‍ത്താവ് ഛേദിക്കപ്പെട്ടത്. ഇതിനെപ്പറ്റി മലയാളത്തില്‍ ‘അവന് ആരും ഇല്ലാതെവരും’ എന്നാണ് എഴുതിയിരിക്കുന്നത്. എന്നാല്‍ മൂലഭാഷയില്‍ ഇതിനെപ്പറ്റി പറഞ്ഞിരിക്കുന്നത് താന്‍ ഛേദിക്കപ്പെടുന്നത് ‘തനിക്കു വേണ്ടി അല്ല’ എന്നാണ്.
ഇങ്ങനെ മശിഹ ഛേദിക്കപ്പെട്ടു. അത് നമ്മുടെ വാഴ്ത്തപ്പെട്ട കര്‍ത്താവിന്റെ ക്രൂശീകരണമാണ്. അതോടുകൂടി ദാനിയേലിനോടു പറഞ്ഞ 69 ആഴ്ചവട്ടക്കാലം അതായത് 483 വര്‍ഷങ്ങള്‍ തീര്‍ന്നു. ഇനി ലോകാവസാനമായ ആദ്യത്തെ 6 കാര്യങ്ങള്‍ സംഭവിക്കുന്നത് ഒരു ആഴ്ചവട്ടം കൂടിയ അതായത് 7 വര്‍ഷങ്ങള്‍ കൂടെ ബാക്കിയുണ്ട്. അത് എതിര്‍ക്രിസ്തുവിന്റെ ഭരണകാലമാണെന്ന് ഈ ഭാഗത്ത് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. അതും കഴിയുമ്പോള്‍ 490 വര്‍ഷങ്ങള്‍ തികയുകയും മശിഹാ വന്ന് എതിര്‍ക്രിസ്തുവിനെ നിഗ്രഹിച്ചിട്ട് മുകളില്‍പ്പറഞ്ഞ 6 കാര്യങ്ങള്‍ നിവര്‍ത്തിക്കുകയും ചെയ്യും.
എന്നാല്‍ മശിഹായുടെ ക്രൂശീകരണം കഴിഞ്ഞ് നിലവില്‍ വരേണ്ട അടുത്ത ഒരാഴ്ചവട്ടമായ എതിര്‍ക്രിസ്തുവിന്റെ ഭരണകാലം ഇതുവരെ തുടങ്ങിയില്ല. മറിച്ച് സഭായുഗം-കൃപായുഗം-പരിശുദ്ധാത്മയുഗം എന്നൊക്കെ പറയപ്പെടുന്ന നാം ജീവിക്കുന്ന ഈ കാലഘട്ടം ആരംഭിച്ചു. ഇങ്ങനെ ഒരു യുഗത്തിന്റെ ആവിര്‍ഭാവം രഹസ്യമായിരുന്നു. ഇതിന്റെ പ്രവര്‍ത്തനരീതികളും-അതായത് സഭായുഗത്തിലെ ദൈവീക ഇടപെടുകള്‍ പഴയനിയമപ്രവാചകന്മാര്‍ക്ക് മറഞ്ഞിരുന്നു. കുഞ്ഞാടിന്റെ മണവാട്ടി സഭ തന്നെ അവര്‍ക്ക് മറഞ്ഞിരിക്കുന്ന രഹസ്യമാണ്. ഇതുപോലെയാണ് സഭ രഹസ്യമായി സ്വര്‍ഗ്ഗത്തിലേക്ക് വിളിച്ച് ചേര്‍ക്കപ്പെടുന്നതും. അത് എതിര്‍ക്രിസ്തുവിന്റെ ഭരണകാലമായ മഹോപദ്രവകാലത്തിന് മുന്‍പാണ് സംഭവിക്കുന്നത്. ഇത് മനസ്സിലാക്കാന്‍ രണ്ട് കാര്യങ്ങളെപ്പറ്റി തിരിച്ചറിവുണ്ടാകണം:
(1) എബ്രായ ഭാഷയില്‍ ടിക്കുഫ എന്നു പറയും. അത് സംഭവിക്കാനുള്ള ഓരോ കാര്യങ്ങളും എപ്പോള്‍ സംഭവിക്കണം എന്ന് ദൈവം നിശ്ചയിച്ചിരിക്കുന്ന സമയവ്യവസ്ഥയാണ്. ഇത് എന്താണെന്ന് അറിയാന്‍ വയ്യാത്തവര്‍ക്ക് വരുവാന്‍ ഇരിക്കുന്ന പ്രവചനനിവൃത്തീകരണത്തെപ്പറ്റി എന്തും പറയാം.
(2) ഇതില്‍ രണ്ടാമത്തേത് അന്ത്യകാലപ്രവചനങ്ങളുടെ നിവൃത്തീകരണമായി ബന്ധപ്പെട്ട Chronological Order ആണ്. ഇക്കാര്യങ്ങള്‍ അടുത്ത ലക്കത്തില്‍ പറയാം.
മൂന്നാം ഭാഗം
ക്രിസ്തുവിന്റെ രഹസ്യവരവും സഭയുടെ ഉത്പ്രപണവും
ദൈവമക്കളുടെ ഭാഗ്യകരമായ പ്രത്യാശ
റഷ്യന്‍ ബഹിരാകാശ ഗവേഷകര്‍ സ്‌പേസില്‍ പോയിട്ട് തിരികെ വന്നപ്പോള്‍
അന്നത്തെ സോവിയറ്റ് പ്രസിഡന്റായിരുന്ന ബ്രസ്‌നേവ് പറഞ്ഞു:
”ഞങ്ങളുടെ ശാസ്ത്രജ്ഞന്‍മാര്‍ ബഹിരാകാശം മുഴുവന്‍ സഞ്ചരിച്ചു; അവിടെ എങ്ങും ദൈവത്തെ കണ്ടില്ല.”
ഇതിനു മറുപടിയായി സുവിശേഷ പ്രസംഗകനായ ബില്ലി ഗ്രഹാം ഇങ്ങനെ പറഞ്ഞു:
”മോസ്‌കോയിലെ മണ്ണിനടിയില്‍ നിന്ന് ഒരു മണ്ണിര നുഴഞ്ഞു മുകളില്‍ വന്നു. തല ഒന്നു കറക്കി ചുറ്റും നോക്കിയിട്ട് താഴെ മണ്ണിനടിയില്‍ തിരികെ ചെന്ന് മറ്റ് മണ്ണിരകളെ വിളിച്ചു കൂട്ടി അവരോട് പറഞ്ഞു; ഞാന്‍ മോസ്‌കോവില്‍ പോയി അവിടെല്ലാം നോക്കി പക്ഷേ ബ്രസ്‌നേവിനെ കണ്ടില്ല – അങ്ങനെ ഒരാളേ ഇല്ല”.
മഹോപദ്രവ കാലത്തിനു മുന്‍പ് യേശു ക്രിസ്തു രഹസ്യമായി വന്ന് തന്റെ സഭയെ സ്വര്‍ഗ്ഗത്തിലേക്ക് ചേര്‍ക്കും എന്ന വേദപുസ്തക സത്യം വേദപുസ്തകം മുഴുവന്‍ വായിച്ചിട്ടും പോസ്റ്റ് ട്രിബ്ബ് വേദശാസ്ത്ര – അജ്ഞന്മാര്‍ക്ക് കാണാന്‍ കഴിയുന്നില്ല എന്നുള്ള വാദം ഈ മണ്ണിര പറഞ്ഞതു പോലയെ ഉള്ളൂ.
ഭൂമിയില്‍ വരാന്‍ ഇരിക്കുന്ന അധര്‍മ്മ മൂര്‍ത്തിയുടെ പ്രത്യക്ഷതയായ എതിര്‍ ക്രിസ്തുവിന്റെ ഭരണം തുടങ്ങുന്നതിനു മുന്‍പ് ദൈവസഭ ഭൂമിയില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടും എന്നുള്ളത് അഭിനവ വേദശാസ്ത്രികള്‍ക്ക് ചര്‍ച്ച ചെയ്യാനുള്ള ഒരു തിയറി അല്ല മറിച്ച് വിശ്വാസികളായ ദൈവജനങ്ങള്‍ക്ക് ദൈവത്തില്‍ വിശ്വസിച്ച് നിത്യജീവന്‍ പ്രാപിക്കുന്നതിന് അനിവാര്യമായ ഒരു സത്യമാണ്. എന്നാല്‍ ഇത് ശരിയല്ല എന്ന് വാദിക്കുന്ന പോസ്റ്റ് ട്രിബ്ബുകാര്‍ പറയുന്നത് ഇങ്ങനെ വേദപുസ്തകത്തില്‍ പറഞ്ഞിട്ടില്ല എന്നാണ്. ജോണ്‍ നെല്‍സണ്‍ ഡാര്‍ബി (1800-1882) കണ്ടെത്തിയ ഒരു തെറ്റായ കണ്ടെത്തല്‍ മാത്രമാണ് ഇത് എന്നാണ് അവരുടെ അഭിപ്രായം. വാസ്തവത്തില്‍ ഡാര്‍ബി ഇക്കാര്യം പറയുന്നതിന് മുന്‍പ് തന്നെ എഡ്‌വര്‍ഡ് ഇര്‍വ്വിങ്ങ് (1792-1834) എന്ന ആള്‍ ഇക്കാര്യം പറഞ്ഞിരുന്നു. ഇവര്‍ പറഞ്ഞതു കൊണ്ടാണ് യേശുക്രിസ്തുവിന്റെ രഹസ്യ വരവും സഭയുടെ രഹസ്യ ഉല്‍പ്രാപണവും എന്ന കാര്യങ്ങള്‍ ഉണ്ടായത് എന്നാണ് പോസ്റ്റ് ട്രിബ്ബിന്റെ വാദം. അപ്പോള്‍ അതിനു മുന്‍പോ? ഇക്കാര്യങ്ങള്‍ ആരും പ്രസംഗിച്ചിരുന്നില്ല എന്നു പറഞ്ഞാല്‍ പോലും ഈ സത്യം വേദപുസ്തകത്തില്‍ ഇല്ല എന്നാണോ അതിന്റെ അര്‍ത്ഥം?
ഓക്‌സിജന്‍ എന്ന വാതകത്തിന്റെ കണ്ടു പിടിത്തത്തെ പറ്റി പറഞ്ഞ അധ്യാപകനോട് ഒരു സ്‌കൂള്‍ കുട്ടി ചോദിച്ചതായിട്ട് ഇങ്ങനെ കേട്ടിട്ടുണ്ട്, അധ്യാപകന്‍ പറഞ്ഞു ”ജോസഫ് പ്രീസ്റ്റലി (1774) എന്ന ശാസ്ത്രജ്ഞനാണമ് ഓക്‌സിജന്‍ കണ്ടുപിടിച്ചത്.” ഓക്‌സിജന്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയത്തില്ല എന്നറിയാവുന്ന കുട്ടി അധ്യാപകനോട് ചോദിച്ചു: ”അപ്പോള്‍ സാര്‍ അതിനു മുന്‍പ് എങ്ങനാണ് ആളുകള്‍ ജീവിച്ചിരുന്നത്?”.
ഭൂമി സൂര്യന് ചുറ്റും കറങ്ങുന്ന ഒരു ഗ്രഹമാണ് എന്ന സത്യം ലോകത്ത് ആദ്യമായി തെളിയിച്ചത് ഗലീലിയോ എന്ന ശാസ്ത്രജ്ഞനാണ് (1564). അതിനര്‍ത്ഥം അതിന് മുന്‍പ് ഭൂമി നിശ്ചലമായിരുന്നു എന്നാണോ? അതോ ഗലീലിയോ പറഞ്ഞതു കൊണ്ടാണോ ഭൂമി സൂര്യന് ചുറ്റും കറങ്ങാന്‍ തുടങ്ങിയത്? ഇവ ഒക്കെ സ്ഥായിയായ പ്രപഞ്ച സത്യങ്ങളാണ്. മനുഷ്യന്‍ പില്‍ക്കാലത്ത് ഇവ കണ്ടെത്തുക ആയിരുന്നു. സ്ഥായി ആയ വേദപുസ്തക സത്യങ്ങളും ഇങ്ങനെ തന്നെയാണ്. പരിശുദ്ധാത്മയുഗം ആരംഭിക്കുന്നതിനു മുന്‍പ് ദൈവീക സത്യങ്ങളുടെ ഒരു വലിയ ഭാഗവും പ്രവാചകന്മാര്‍ക്ക് വെളിപ്പെട്ടിരുന്നില്ല. ക്രിസ്തുവിന്റെ വിശുദ്ധ അപ്പോസ്തലന്മാര്‍ക്ക് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നതു പോലെ സഭ എന്ന രഹസ്യം പൂര്‍വ്വ കാലങ്ങള്‍ക്ക് വെളിപ്പെട്ടിരുന്നില്ല എന്ന കാര്യം പൗലോസ് അപ്പോസ്തലന്‍. തന്നെ പറയുന്നുണ്ട്. അതിനര്‍ത്ഥം ദൈവീക പദ്ധതിയില്‍ സഭ എന്ന ഒന്ന് മുന്‍പ് ഇല്ലായിരുന്നു എന്നല്ല മറിച്ച് അത് വെളിപ്പെട്ടിരുന്നില്ല എന്നേയുള്ളു.
ഇതിനെ പറ്റി എബ്രായ ലേഖന കര്‍ത്താവും പറയുന്നത് ദൈവം പണ്ട് ഭാഗം ഭാഗമായും വിവിധമായും പ്രവാചകന്മാര്‍ മുഖാന്തരം പിതാക്കന്മാരോട് അരുളിചെയ്തു എന്നാണ്. എന്നു വച്ചാല്‍ ദൈവം തന്നെ പഴയനിയമ കാലത്ത് കുഞ്ഞാടിന്റെ മണവാട്ടി സഭയെപ്പറ്റിയുള്ള കാര്യങ്ങള്‍ പൂര്‍ണ്ണമായി വെളിപ്പെടുത്തി യിരുന്നില്ല.
പിന്നീട് സഭയെ സംബന്ധിച്ച അനേക കാര്യങ്ങള്‍ പൗലോസ് അപ്പോസ്തലന്‍ വിശദീകരിച്ചപ്പോള്‍ പത്രോസ് അപ്പോസ്‌തോലനു പോലും ആദ്യം അത് പൂര്‍ണ്ണമായി ഗ്രഹിക്കാന്‍ കഴിഞ്ഞില്ല എന്ന് പത്രോസ് തന്നെ തന്റെ ലേഖനത്തില്‍ പറയുന്നുണ്ട്. എന്നുവച്ചാല്‍ കുഞ്ഞാടിന്റെ മണവാട്ടി സഭയെ പറ്റിയുള്ള ദൈവത്തിന്റെ പദ്ധതികള്‍ പൂര്‍ണ്ണമായും ആദ്യ നൂറ്റാണ്ടില്‍ എല്ലാവര്‍ക്കും ഗ്രഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോള്‍ തന്നെ തിരുവചനത്തില്‍ ഈക്കാര്യങ്ങള്‍ പറഞ്ഞിട്ടും ഉണ്ട്. ഒരു കാലഘട്ടത്തിലെ ആളുകള്‍ക്ക് പൊരുള്‍ തിരിച്ച് ഗ്രഹിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ പിന്നീട് വരുന്ന ആളുകള്‍ക്ക് പൊരുള്‍ തിരിക്കുവാന്‍ കഴിയുന്നു. ഇതിന് വേദപുസ്തകത്തിന്റെ പ്രോഗ്രസ്സീവ് റവലേഷന്‍ (Progressive revelation) എന്നു പറയും.
ഉദാഹരണത്തിന് – പെന്തെക്കോസ്ത് സഭകള്‍ ഉടലെടുത്തതിനു ശേഷമാണ് വിശ്വാസ സ്‌നാനം എന്ന കാര്യം വ്യാപകമായി നിലവില്‍ വന്നത്. അതിന് മുന്‍പും ലോകത്തില്‍ ക്രിസ്ത്യാനികളും ഉണ്ട് വേദപുസ്തകവും ഉണ്ട്. വേദപുസ്തകത്തില്‍ വിശ്വാസസ്‌നാനത്തെ പറ്റി വ്യക്തമായി പറഞ്ഞിട്ടും ഉണ്ട്. പക്ഷേ ഇന്നും ക്രിസ്ത്യാനികള്‍ എന്നു പറയുന്ന ഭൂരിപക്ഷ ആളുകളും ചിന്തിക്കുന്നത് വിശ്വാസ സ്‌നാനം ചില പെന്തക്കോസ്ത് പാസ്റ്റര്‍മാര്‍ കണ്ടുപിടിച്ച ഒരു ദുരുപദേശം ആണ് എന്നാണ്.
ഇതു പോലെയാണ് യേശു ക്രിസ്തുവിന്റെ രഹസ്യവരവും സഭയുടെ ഉത്പ്രപണവും. അതിനെ പറ്റി കര്‍ത്താവും അപ്പോസ്തലന്മാരും പൊരുള്‍ തിരിച്ച് പറയുകയും പഴയ നിയമ പ്രവാചകന്മാര്‍ പില്‍ക്കാലത്ത് പൊരുള്‍ തിരിക്കണ്ടിയ രീതിയില്‍ സൂചിപ്പിക്കുകയും ചെയ്തു. എന്നാല്‍ പോസ്റ്റ് ട്രിബ്ബ് പഠിപ്പിക്കുന്നവര്‍ക്ക് വിശുദ്ധ വേദപുസ്തകത്തില്‍ ഇക്കാര്യങ്ങള്‍ കാണുവാന്‍ കഴിയുന്നില്ല. ഇവിടെ വേദപുസ്തകത്തിന്റെ മറ്റൊരു കാര്യം നാം മനസ്സിലാക്കണ്ടിയതുണ്ട്.
വിശുദ്ധ വേദപുസ്തകം ആര്‍ക്കും വെറുതെ വായിക്കാം. അതുകൊണ്ട് പലകാര്യങ്ങളും മനസ്സിലാക്കുകയും ചെയ്യും. എന്നാല്‍ അത് പഠിപ്പിക്കാനാണെങ്കില്‍ അത് പഠിക്കേണ്ടി വരും. നാല് തലങ്ങളിലായിട്ടാണ് വിശുദ്ധ വേദപുസ്തകം പഠിക്കേണ്ടത്. അവയെ (1) പെഷാത്ത് ലെവല്‍, (2) റെനിസ് ലെവല്‍, (3) ഡാര്‍ഷന്‍ ലെവല്‍, (4) സോഡ് ലെവല്‍ എന്ന് എബ്രായ ഭാഷയില്‍ പറയും. (മറ്റൊരു ലേഖനത്തില്‍ ഇവ വിശദീകരിക്കാം).
ഇതില്‍ പെഷാത്ത് ലെവല്‍ എന്നത് വേദപുസ്തകത്തിന്റെ ബാഹ്യമായ പഠനമാണ്. മഹാസമുദ്രം പോലെയാണ് വിശുദ്ധ വേദപുസ്തകം. അത് എന്താണ് എന്നറിയാന്‍ സമുദ്ര ഉപരിതലത്തില്‍ കൂടെ പോകുന്ന ഒരാള്‍ക്ക് വെള്ളത്തിനു മുകളില്‍ ഒഴുകി നടക്കുന്ന പലതും കാണുവാനും അറിയുവാനും കഴിയും.
അല്പം കൂടെ ആഴത്തിലിറങ്ങുന്ന വലയുമായി കടലില്‍ പോകുന്ന ആളിന് ധാരാളം മീന്‍ കിട്ടും. അതും കടലില്‍ നിന്ന് തന്നെയാണ്. കടലിന്റെ സമ്പത്ത് അതുകൊണ്ട് തീരുന്നില്ല.
കടലില്‍ അഗാധ ഗര്‍ത്തങ്ങളുണ്ട്. അതു വരെ ചെല്ലാന്‍ കഴിയുന്നവര്‍ക്ക് അമൂല്ല്യമായ മുത്തുകളും പവിഴവും കിട്ടും. അതും കടലില്‍ നിന്ന് തന്നെയാണ്. പക്ഷേ അഗാധ ഗര്‍ത്തങ്ങളിലെത്തിയവര്‍ക്കേ അത് കിട്ടുന്നുള്ളു. ഉപരിതലത്തില്‍ മാത്രം കറങ്ങി നടന്നവര്‍ക്ക് ഒഴുകി നടക്കുന്ന വസ്തുക്കളും ആഴത്തില്‍ വലയിറക്കിയവര്‍ക്ക് ധാരാളം മത്സ്യങ്ങളും കിട്ടി. അവര്‍ക്ക് മുത്തോ പവിഴമോ കിട്ടിയില്ല. അതുകൊണ്ട് കടലില്‍ മുത്തും പവിഴവും ഇല്ല എന്ന് വരുന്നില്ലല്ലോ.
വേദപുസ്തക സത്യങ്ങളും ഇങ്ങനെയാണ്. ഇതിനെ പറ്റി തിരുവചനം പറയുന്നത് ഇങ്ങനെയാണ്. ”കാര്യം മറച്ചുവയ്ക്കുന്നത് ദൈവത്തിന്റെ മഹത്ത്വം; കാര്യം ആരായുന്നതോ രാജാക്കന്മാരുടെ മഹത്വം”. സദൃശവാക്യങ്ങള്‍ 25:2 ദൈവ മഹത്വമാണ് ദൈവം കാര്യങ്ങളെ മറച്ചു വച്ചിരിക്കുന്നു എന്നുള്ളത്. അത് ആരാഞ്ഞ് തിരിച്ചറിയുക എന്നുള്ളത് രാജാക്കന്മാരെ പോലെ മഹത്വമുള്ളവര്‍ ചെയ്യേണ്ടതാണ്.
”എന്നാല്‍ പ്രാകൃത മനുഷ്യന്‍ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അത് അവന് ഭോഷത്വം ആകുന്നു. ആത്മീകമായി വിവേചിക്കേണ്ടതാകയാല്‍ അത് അവന് ഗ്രഹിക്കുവാന്‍ കഴിയുന്നതുമല്ല.” 1 കൊരി. 2:14.
ഇവിടെ രണ്ടു കാര്യങ്ങളാണ് പ്രസക്തമായി മനസ്സിലാക്കേണ്ടിയത്. കുഞ്ഞാടിന്റെ മണവാട്ടി സഭയെ പറ്റിയുള്ള ദൈവിക പദ്ധതികള്‍ വിശുദ്ധ വേദപുസ്തകം ബാഹ്യമായി വായിക്കുന്ന ഒരാള്‍ക്ക് മനസ്സിലാകത്തില്ല. അത് തിരുവചനത്തിലെ രഹസ്യമാണ്. അത് പ്രാകൃത മനുഷ്യന് അതായത് സ്വാഭാവിക മനുഷ്യന് ഗ്രഹിപ്പാന്‍ കഴിയുന്നതല്ല. അതിന്നര്‍ത്ഥം ഇക്കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയാത്തവര്‍ വിദ്യാഭ്യാസം ഇല്ലാത്തവരോ വിദ്യാഭ്യാസ യോഗ്യതകള്‍ ഇല്ലാത്തവരോ ആണ് എന്നല്ല. അവരില്‍ മിക്കപേരും വേദശാസ്ത്രത്തില്‍ ഉന്നത ബിരുദധാരികളായിരിക്കാം. പക്ഷേ പറഞ്ഞിട്ടെന്താ കാര്യം. വിശ്വാസ സ്‌നാനത്തിനെതിരായി പ്രസംഗിച്ചു നടക്കുന്ന എപ്പിസ്‌കോപ്പല്‍ സഭകളിലെ പുരോഹിതന്മാര്‍ തിയോളജിയില്‍ ഉന്നത വിദ്യാഭ്യാസം നേടിയവരാണ്.
പക്ഷേ അതുകൊണ്ട് മാത്രം പോരാ. ദൈവവിഷയമായ കാര്യങ്ങള്‍ ആത്മീകമായി വിവേചിക്കേണ്ടിയതാണ്. പരിശുദ്ധാത്മാവിന്റെ സഹായം ധാരാളമായി ഇക്കാര്യത്താല്‍ വേണ്ടതാണ്.
ഉദിച്ചു വരുന്ന സൂര്യനെ നോക്കി ഭഗവാനേ എന്നു വിളിച്ച് സൂര്യ നമസ്‌കാരം നടത്തുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. അവരില്‍ ഒത്തിരി പേരും ഉന്നത വിദ്യാഭ്യാസം ഉള്ളവരും ശാസ്ത്രജ്ഞന്മാരും ഒക്കെയാണ്. പക്ഷേ എന്ത് ചെയ്യാന്‍. സൂര്യന്‍ ഒരു ഗ്രഹം ആണെന്നും അത് നിശ്ചലമായ ഒരു ദൈവസൃഷ്ടിയാണെന്നും അത് ദൈവം അല്ലെന്നും അവര്‍ക്ക് ഇന്നും തിരിച്ചറിയാന്‍ കഴിയുന്നില്ല. പോസ്റ്റ് ട്രിബ്ബിന്റെ പരാജയവും ഇതാണ്. വേദശാസ്ത്രം പഠിച്ച് അങ്ങേ അറ്റം വരെ പോയിട്ടും സഭയുടെ ഉത്പ്രാപണമെന്ന തിരുവചന സത്യം അവര്‍ക്ക് മനസ്സിലാകുന്നില്ല.
വേദപുസ്തകത്തിലെ സ്ഥായി യായ സത്യങ്ങള്‍ ഒരാള്‍ക്ക് കാണാന്‍ കഴിയുന്നില്ല എന്നതു കൊണ്ട് അത് വേദപുസ്തകത്തില്‍ ഇല്ല എന്നു പറയരുത്. അത് തനിക്ക് കാണാന്‍ കഴിയാത്തത് തന്റെ കുഴപ്പം കൊണ്ടാണ്. അജ്ഞതയുടേയും അവിശ്വാസത്തിന്റെയും അല്പജ്ഞാനത്തിന്റെയും അവിവേകത്തിന്റെയും തിമിരം ബാധിച്ചാല്‍ ഒരാള്‍ക്ക് വേദപുസ്തക സത്യങ്ങള്‍ കാണാന്‍ കഴിയുകയില്ല.
എതിര്‍ ക്രിസ്തുവിന്റെ പ്രത്യക്ഷതയ്ക്ക് മുന്‍പ് സഭ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടും എന്നുള്ളത് ദൈവമക്കളുടെ ഭാഗ്യകരമായ പ്രത്യാശയാണ്. ഈ പ്രത്യാശയെ പ്രീ ട്രിബ്ബ് എന്നു വിളിക്കുന്നത് കൊണ്ട് ഇത് ഇല്ലാതെ ആകുന്നില്ല. എന്താണ് ഇതിന്റെ പ്രത്യേകത? കുഞ്ഞാടിന്റെ മണവാട്ടിയെ മണവാളനായ ദൈവകുഞ്ഞാടിന്റെ പ്രത്യക്ഷതയ്ക്ക് വേണ്ടി ഈ പഠിപ്പിക്കൽ ഒരുക്കുന്നു. അതാണ് പരിശുദ്ധാത്മാവിന്റെ ദൗത്യം. ഈ പരമമായ ദൗത്യത്തിനാണ് പരിശുദ്ധാത്മാവ് ഇന്ന് ഭൂമിയിലായിരിക്കുന്നത്. എന്നാല്‍ എതിര്‍ ക്രിസ്തുവിന്റെ ഭരണത്തിലൂടെ ദൈവസഭ കടന്നു പോകുമെന്നും അതിനുവേണ്ടി സഭയെ ഒരുക്കണം എന്നുള്ളതും ആരുടെ താല്‍പര്യമാണ്. എതിര്‍ ക്രിസ്തുവിനു വേണ്ടി സഭയെ ഒരുക്കി നിര്‍ത്തുക എന്നുള്ളത് പരിശുദ്ധാത്മാവിന്റെ പ്രവൃത്തി ആണോ? തീര്‍ച്ചയായിട്ടും അല്ല. എങ്കില്‍ പിന്നെ അത് ആരുടെ പദ്ധതി ആണ്? ഉത്തരം വ്യക്തമാണ്. ഈ പഠിപ്പിക്കൽ അതായത് പോസ്റ്റ് ട്രിബ്ബ് സാത്താന്റെ പദ്ധതിയും അതിനു പിന്നില്‍ പ്രവൃത്തിക്കുന്നത് സാത്താന്റെ ആത്മാവും ആണ്.
ദൈവജനം ഈ ”ഗ്രീക്ക്” വ്യാഖ്യാനത്തില്‍ വശീകരിക്കപ്പെട്ടയിടത്തൊക്കെ ദൈവസഭ നശിച്ചു പോയി എന്ന വസ്തുത കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞതാണ്. എതിര്‍ക്രിസ്തുവിനു വേണ്ടി ഒരുങ്ങി ഇരുന്ന് സ്വയം നശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്.
ആരും തടയുന്നില്ല. എന്നാല്‍ നിഷ്‌കളങ്കരായ ദൈവമക്കളെ പത്ഥ്യഉപദേശത്തില്‍ നിലനിര്‍ത്തുക എന്നുള്ളത് അഭിഷക്തന്മാരുടെ കടമയാണ്. ഈകാര്യം ദൈവമക്കള്‍ക്ക് തെളിയിച്ചു കൊടുക്കുന്നതിനു വേണ്ടി ഈ ലേഖനം( തുടരും).
ഈ ലേഖന പരമ്പരയുടെ ആദ്യഭാഗങ്ങൾ വായിക്കുവാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക https://hvartha.com/post-tribulation-babu-john-vettamala/
കേരളത്തിലെ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴത്തെ ഏറ്റവും ചൂടുപിടിച്ച ചർച്ചാവിഷയങ്ങളിലൊന്നാണ് വൺ ഇന്ത്യ വൺ പെൻഷൻ എന്നത്. ഏറ്റവും ലളിതമായി പറഞ്ഞാൽ 60 വയസ്സ് തികഞ്ഞ എല്ലാ വ്യക്തികൾക്കും പ്രതിമാസം 10000 രൂപ പെൻഷൻ നൽ നടപ്പാക്കണം എന്നതാണ് ഈ മൂവ്‌മെന്റിന്റെ ആവശ്യം. കേരളത്തെ അടിമുടി മാറ്റിമറിക്കാൻ സാധ്യതയുള്ള ഏറ്റവും വിപ്ലവാത്മകമായ ഒരു പദ്ധതി ആയിരിക്കും ഇത് എന്ന ബോധ്യം ഉള്ളതിനാലും കേരളത്തിലെ ജനങ്ങളുടെ നന്മക്ക് ഇത് അനിവാര്യമാണ് എന്നതിനാലും ഈ ആശയത്തെ ഞാൻ പൂർണ്ണമനസ്സോടെ പിന്തുണയ്ക്കുന്നു. പെന്തക്കോസ്ത് സഭകളും വിശ്വാസ സമൂഹവും പാസ്റ്റർമാരും ഈ ആശയത്തെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം എന്ന് ഞാൻ ആവശ്യപ്പെടുന്നു.
സ്വർഗത്തിൽ പോകുന്ന കാര്യം പറയേണ്ടുന്ന പാസ്റ്റർ എന്തിനാ ഇത്തരം കാര്യങ്ങൾ പറയുന്നത് എന്ന സംശയം പലർക്കുമുണ്ടാകാം. അടിസ്ഥാനപരമായി പെന്തെകോസ്ത്കാർക്ക് സംഭവിച്ച ഒരു പാളിച്ച ചൂണ്ടിക്കാണിച്ച ശേഷം ഞാൻ വിഷയത്തിലേക്ക് വരാം. നമ്മൾ ആത്മാവിന്റെ രക്ഷ, സ്വർഗ്ഗം, കർത്താവിന്റെ മടങ്ങിവരവ്, ഇതെല്ലാമാണ് ജനങ്ങളോട് പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത്.
അത് പൂർവാധികം ശക്തിയോടെ തുടരുകയും വേണം. ആത്മാവിന്റെ കാര്യമാണ് പ്രധാനം. നിത്യത നഷ്ടമാക്കി ഈ ലോകത്തിൽ എന്ത് നേടിയാലും ഒരു പ്രയോജനവും ഇല്ല എന്നത് 100% സത്യമാണ്. എന്നാൽ നമുക്ക് നാം ജീവിക്കുന്ന കാലഘട്ടത്തിലെ ജനങ്ങളോട് ആത്മീയ ഉത്തരവാദിത്വം ഉള്ളതുപോലെ സാമൂഹ്യ ഉത്തരവാദിത്വം കൂടെ ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.
ഞാൻ ആലപ്പുഴയിലാണ് താമസിക്കുന്നത്, കുട്ടനാട്ടിൽ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ പാവപ്പെട്ട ജനങ്ങളോട് ആത്മാവിന്റെ രക്ഷയും പറഞ്ഞു കൈയുംകെട്ടി ഇരിക്കാൻ ഏതെങ്കിലും പാസ്റ്റർക്കു സാധിക്കുമോ.
അന്നേരം അവന്റെ ജീവൻ രക്ഷിക്കുക. ഒന്നു തലചായ്ക്കാൻ ഇടം ഒരുക്കുക. ഒരുനേരത്തെ ആഹാരം കൊടുക്കുക. മാറി ധരിക്കാൻ തുണി കൊടുക്കുക. ഇതൊന്നുമില്ലാത്ത സുവിശേഷം കൊണ്ട് എന്ത് പ്രയോജനം?
നാം ഈ ലോകത്തിൽ ജീവിക്കുമ്പോൾ ഇവിടുത്തെ ദൈനംദിന ജീവിത പ്രശ്‌നങ്ങളിലെല്ലാം ഇടപെടേണ്ടവരാണ്. സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും നല്ലത് ചെയ്യുന്നവരോടൊപ്പം നിൽക്കുകയും കൈത്താങ്ങ് നൽകുകയും വേണം. നമ്മളാൽ ചെയ്യാവുന്നതെല്ലാം ചെയ്യണം അതിന് ജാതിയോ മതമോ വിശ്വാസമോ രാഷ്ട്രീയമോ ഒന്നും തടസ്സമാകരുത്.
ഇനി വിഷയത്തിലേക്ക് വരാം. ഞാൻ ഒരു പെന്തക്കോസ്ത് പാസ്റ്റർ ആണല്ലോ. എന്റെ ജീവിതാനുഭവം വെച്ച് തന്നെ പറയാം സഭാ തെരഞ്ഞെടുപ്പ് ഒക്കെ പലരും തെറ്റായി പറയാറുണ്ട്. അതിൽ കുറെ കാര്യവും ഉണ്ട്. എന്നാലും ഞാൻ തെരഞ്ഞെടുപ്പിൽ പല തവണ മത്സരിച്ച ഉള്ള ആളാണ്. ഈ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഞാൻ കേരളത്തിന്റെ തെക്ക് തൊട്ട് വടക്ക് വരെ സഭകൾ തോറും കയറിയിറങ്ങി യാത്ര ചെയ്തു. മധ്യ തിരുവിതാംകൂറിലെ സമ്പന്ന സാഹചര്യമല്ല തിരുവനന്തപുരം മേഖലയിലും ഇടുക്കി മലബാർ പ്രദേശങ്ങളിലും ഞാൻ കണ്ടത്. വളരെ പാവപ്പെട്ട ജനങ്ങൾ കൂലിപ്പണിയും തൊഴിലുറപ്പും അങ്ങനെ കഷ്ടിച്ച് ജീവിക്കുന്ന ജനങ്ങളാണ് നല്ലൊരു പങ്ക്. അവരൊക്കെ ആരോഗ്യം ക്ഷയിച്ച് ക്ഷീണിതരാകുമ്പോൾ പരിതാപകരമായ അവസ്ഥയാണ്. ഈ ജനങ്ങളെയെല്ലാം സഭക്ക് സഹായിച്ചുകൂടെ എന്നൊരു ചോദ്യം ചിലരുടെയെങ്കിലും മനസ്സിൽ ഉയരുന്നുണ്ടാവാം. സഭതന്നെ കഷ്ടിച്ചാണ് നടന്നുപോകുന്നത്. അതും ഈ പാവങ്ങൾ നൽകുന്ന സ്‌തോത്രകാഴ്ച പണംകൊണ്ട്.
പുരോഗതി നേടിയ എല്ലാ ആധുനിക രാജ്യങ്ങളും അവരുടെ പൗരന്മാർ പ്രായാധിക്യത്തിൽ ആകുമ്പോൾ ജോലി ചെയ്യാൻ വയ്യാതെ ആകുമ്പോൾ അവരെ സംരക്ഷിക്കാനുള്ള പദ്ധതികൾ ഒരുക്കിയിട്ടുണ്ട്. അമേരിക്കയിൽ സോഷ്യൽ സെക്യൂരിറ്റി എന്ന പേരിലാണ് അത് അറിയപ്പെടുന്നത്. നമ്മുടെ ഗവൺമെന്റുകൾക്കും ഈ പദ്ധതി നടപ്പിലാക്കാവുന്നതേ ഉള്ളൂ. അതിനുള്ള വളരെ ഫലപ്രദമായ ഒരു നിർദേശമാണ് ഈ വൺ ഇന്ത്യ വൺ പെൻഷൻ എന്ന മൂവ്‌മെന്റ് മുന്നോട്ട് വെച്ചിരിക്കുന്നത്. 2019 സെപ്റ്റംബറിൽ കോട്ടയം ജില്ലയിൽ ചുരുക്കം ചിലർ ചേർന്ന് രൂപം കൊടുത്ത ഈ ആശയത്തിന് ചുരുങ്ങിയ കാലം കൊണ്ട് വ്യാപകമായ പ്രചാരം ആണ് ലഭിച്ചിരിക്കുന്നത്. ഇതിനകംതന്നെ കേരളമെങ്ങും ലക്ഷക്കണക്കിന് ആളുകൾ ഈ പ്രസ്ഥാനത്തിൽ അണി നിരന്നു കഴിഞ്ഞു.
നമ്മുടെ ഗവൺമെന്റ് എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും ഭീമമായ തുക നികുതിയായി വാങ്ങുന്നു. ഏത് സാധനം വാങ്ങുമ്പോഴും ഏത് സേവനം നമുക്ക് ലഭിക്കുമ്പോഴും ഗവൺമെന്റ് നികുതി ഈടാക്കുന്നു. ഒരു സാധാരണക്കാരൻ അൻപതോ അറുപതോ വർഷം കേരളത്തിൽ ജീവിക്കുമ്പോൾ ഏറ്റവും കുറഞ്ഞത് 50 ലക്ഷം രൂപ നികുതിയായി നൽകുന്നുണ്ട്. ഈ തുകയുടെ ഒരു ഭാഗം പ്രായമാകുമ്പോൾ പെൻഷനായി നൽകണമെന്ന ന്യായമായ ആവശ്യമാണ് വൺ ഇന്ത്യാ വൺ പെൻഷൻ എന്ന ആശയത്തിന്റെ അടിസ്ഥാനം.
ഇപ്പോൾ നികുതി വരുമാനത്തിന്റെ 90 ശതമാനം തുകയും കേവലം ജനസംഖ്യയുടെ 3 ശതമാനം താഴെ മാത്രം വരുന്ന ഉദ്യോഗസ്ഥന്മാർക്ക് ശമ്പളം നൽകാനും ഭീമമായ തുക പെൻഷൻ നൽകാനും ആണ് ഉപയോഗിക്കുന്നത്. ഇത് തികച്ചും അനീതിയാണ്. ഒരാൾക്ക് സർക്കാർ ഉദ്യോഗം കിട്ടി അയാൾ ജോലി ചെയ്ത കാലം മുഴുവൻ ശമ്പളം വാങ്ങി അതുകഴിഞ്ഞ് മരണംവരെ വലിയ തുക പെൻഷനും. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. സർക്കാർ ജോലിക്കാർക്ക് പെൻഷൻ കൊടുക്കുന്നതിൽ തെറ്റൊന്നും ഇല്ല. എന്നാൽ ഒരു സർക്കാർ ജോലിക്കാരനെ പോലെ തന്നെ സമൂഹത്തിന് പ്രയോജനപ്പെടുന്നവരാണ് ഈ നാട്ടിലെ കർഷകനും, മീൻപിടുത്തക്കാരനും, ഓട്ടോറിക്ഷ െ്രെഡവറുമെല്ലാം. അവരും സർക്കാർ ജോലിക്കാരെ പോലെ തന്നെ നികുതി നൽകിയാണ് ജീവിക്കുന്നത് അപ്പോൾ അവനെ പ്രായാധിക്യത്തിൽ കരുതുവാൻ ഉള്ള ഉത്തരവാദിത്വം ഗവൺമെന്റിനുണ്ട്.
ഞാൻ ഒരു പൂർണസമയ പാസ്റ്റർ ആണ്. ആത്മീയ കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്നവരാണ് പൊതുവേ പാസ്റ്റർമാർ. എനിക്ക് എല്ലാ പാസ്‌റ്റേഴ്‌സിനോടും ഒരു അഭ്യർത്ഥന ഉണ്ട്. നമ്മൾ ഈ സമൂഹത്തിന്റെ ഭാഗമാണ്. നമ്മുടെ സഭാ ജനങ്ങളെ സമൂഹത്തിന് പ്രയോജനം ഉള്ളവരായി രൂപപ്പെടുത്താൻ നമുക്ക് സാധിക്കും.വൺ ഇന്ത്യ വൺ പെൻഷൻ പോലെയുള്ള ജനകീയ മുന്നേറ്റങ്ങളെ ജനങ്ങളെ ബോധ്യപ്പെടുത്തുകയും അതിനുവേണ്ടിയുള്ള മുന്നേറ്റത്തിൽ പങ്കാളിയാകാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.അത് നമ്മുടെ സാമൂഹിക കടപ്പാടാണ്. ഉത്തരവാദിത്വമാണ്.
ജോർജ്ജ് ഫ്‌ളോയ്ഡ് സംഭവം അമേരിക്കയിൽ പല പൊളിച്ചെഴുത്തിനും വേദിയാകുകയാണ്. പോലീസ് നിയമങ്ങളിലുള്ള പരിഷ്‌കാരങ്ങൾ, കോളനിക്കാലത്തെ പട്ടാള മേധാവികളുടെ പ്രതിമകൾ നീക്കം ചെയ്യുക, തൊഴിൽ മേഖലകളിൽ ഇന്ന് നിലനിൽക്കുന്ന വർണ്ണ വിവേചനപരമായ തീരുമാനങ്ങളിൽ മാറ്റം വരുത്തുക തുടങ്ങി പല മേഖലകളിലും മാറ്റം പ്രകടമാണ്. ചില ക്രിസ്തീയ സഭകൾ കറുത്ത വർഗ്ഗക്കാരായ ബിഷപ്പുമാരെയും പാസ്റ്റർമാരെയും ഉന്നതസ്ഥാനങ്ങളിൽ അടിയന്തിരമായി അവരോധിക്കുക പോലുമുണ്ടായി.
തോമസ് മുല്ലയ്ക്കൽ
മിനിയാ പോലീസ്, മിനസോട്ട: 2020 മെയ് 25 ന് അമേരിക്കയുടെ മെമ്മോറിയൽ ദിനത്തിൽ ജോർജ്ജ് ഫ്‌ളോയ്ഡ് എന്ന നിരായുധനായ ആഫ്രിക്കൻ അമേരിക്കക്കാരന് മിനസോട്ടയിലെ മിനിയാപോലീസിൽ വെച്ച് ദാരുണമായ അന്ത്യം. സംശയാസ്പദമായി അറസ്റ്റ് ചെയ്ത് കൈവിലങ്ങുമായി തറയിൽ കമിഴ്ന്നു കിടക്കുന്ന ജോർജ്ജിന്റെ കഴുത്തിൽ വെള്ളക്കാരനായ ഒരു പോലീസ് ഉദേ്യാഗസ്ഥൻ ഒൻപത് മിനിറ്റോളമാണ് മുട്ടുകുത്തിനിന്നത്. തുടർന്ന്! ശ്വാസം കിട്ടാനാകാതെ ജീവനുവേണ്ടി നാല് പോലീസ് ഉദ്യോഗസ്ഥരോടും അദ്ദേഹം കേണപേക്ഷിച്ചു ‘തനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല.’ എന്ന്. ചുറ്റും നിന്ന പൊതുജനങ്ങളും പോലീസ് ഉദ്യോഗസ്ഥരോട് ആവർത്തിച്ചു പറഞ്ഞു, ‘അയാൾക്ക് ശ്വാസം കിട്ടുന്നില്ലെന്ന്’. എന്നാൽ അത്തരം അപേക്ഷകളൊക്കെ വനരോദനമായി മാറിയപ്പോൾ യാതൊരു കരുണയും ലഭിക്കാതെ ഡെറക് ഷോവിൻ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കാൽമുട്ടിന്റെ അടിയിൽ കിടന്ന് ജോർജ്ജ് ഫ്‌ലോയ്ഡിന്റെ ജീവിതം അസ്തമിച്ചു. തുടർന്ന് നടന്ന രണ്ട് പോസ്റ്റ്‌മോർട്ടങ്ങളും അദ്ദേഹത്തിന്റെ മരണം ഒരു നരഹത്യയാണെന്ന് തെളിയിച്ചു. ദുരന്തത്തിന്റെ അടുത്ത ദിവസം കുറ്റക്കാരായ നാല് പോലീസ് ഉദ്യോഗസ്ഥരെ പുറത്താക്കുകയും ഡെറക് ഷോവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.
തുടർന്ന്! ജോർജ്ജ് ഫ്‌ളോയ്ഡിന്റെ മരണത്തിനും വംശീയ അനീതിക്കുമെതിരെ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങൾ അമേരിക്കയിലും ലോകമെമ്പാടുമുള്ള നാനൂറിലധികം നഗരങ്ങളിലും അരങ്ങേറി. ‘കറുത്ത വർഗ്ഗക്കാരന്റെ ജീവനും പ്രാധാന്യമുണ്ട്’ എന്ന് അർത്ഥം വരുന്ന ബ്ലാക്ക് ലൈവ്‌സ് മാറ്റർ, ‘എനിക്ക് ശ്വാസം മുട്ടുന്നു’ തുടങ്ങിയ ശബ്ദങ്ങളാൽ അന്തരീക്ഷം മുഖരിതമായി. അടിമത്തത്തിന്റെ കണ്ണുനീർ തുള്ളിയിൽ പണിതുയർത്തിയ സ്ഥാപനങ്ങളും പ്രതിമകളും വെണ്ണീറായി മാറുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്. എന്നാൽ പ്രതിഷേധക്കാരോടൊപ്പം കടന്നുകൂടിയ സാമൂഹിക വിരുദ്ധർ വ്യാപകമായി കൊള്ളയും കൊള്ളിവയ്പുകളും നടത്തിയപ്പോൾ സഹന സമരങ്ങളിലൂടെ ഒരു കാലത്ത് സ്വായത്തമാക്കിയ സ്വാതന്ത്ര്യത്തെ അപഹാസ്യമാക്കുന്ന ഘട്ടം വരെ കാര്യങ്ങൾ എത്തിച്ചേർന്നു. അമേരിക്കൻ പട്ടാളം തെരുവിലേക്കിറങ്ങുന്ന സാഹചര്യം സംജാതമായി. പോലീസ് മേധാവികൾ പ്രതിഷേധക്കാരോട് പരസ്യമായി മാപ്പ് ചോദിക്കുകയും അവരെ ആശ്ലേഷിക്കുകയും ചെയ്തു.
ഏതായാലും ജോർജ്ജ് ഫ്‌ളോയ്ഡ് സംഭവം അമേരിക്കയിൽ പല പൊളിച്ചെഴുത്തിനും വേദിയാകുകയാണ്. പോലീസ് നിയമങ്ങളിലുള്ള പരിഷ്‌കാരങ്ങൾ, അടിമ സമ്പ്രദായത്തിന് പ്രാധാന്യം നൽകിയ കോളനി വാഴ്ചക്കാലത്തെ പട്ടാള മേധാവികളുടെ പ്രതിമകൾ നീക്കം ചെയ്യുക, തൊഴിൽ മേഖലകളിൽ ഇന്ന് നിലനിൽക്കുന്ന പരോക്ഷമായ വർണ്ണ വിവേചനപരമായ തീരുമാനങ്ങളിൽ മാറ്റം വരുത്തുക തുടങ്ങി പല മേഖലകളിലും മാറ്റം പ്രകടമാണ്. പ്രത്യേകാൽ ചില ക്രിസ്തീയ സഭകൾ കറുത്ത വർഗ്ഗക്കാരായ ബിഷപ്പുമാരെയും പാസ്റ്റർമാരെയും ഉന്നതസ്ഥാനങ്ങളിൽ അടിയന്തിരമായി അവരോധിക്കുക പോലുമുണ്ടായി.
2020 ഫെബ്രുവരി 23 ന് തന്റെ വീടിനടുത്ത് ജോഗിംഗ് നടത്തുന്ന ഇരുപത്തിയഞ്ച് വയസുള്ള ആഫ്രിക്കൻ അമേരിക്കൻ വംശജനായ അഹമദ് അർബെറി കൊല്ലപ്പെട്ടതാണ് സമീപകാലത്ത് വാർത്താ പ്രാധാന്യം നേടിയ മറ്റൊരു കറുത്ത വർഗ്ഗക്കാരന്റെ മരണം. ജോർജിയയിലെ ബ്രൺസ്‌വിക്കിനടുത്തുള്ള സാറ്റില്ല ഷോർസ് എന്ന കമ്മ്യൂണിറ്റിയിൽ വച്ച് പിക്കപ്പ് ട്രക്കിൽ എത്തിയ ആയുധധാരികളായ രണ്ടു വെള്ളക്കാരുടെ കയ്യാലാണ് അർബെറി വെടിയേറ്റ് മരിച്ചത്. വംശീയ വിദ്വേഷ ആരോപണങ്ങൾ ഈ ദുരന്തത്തിന്റെ തുടക്കം മുതൽ തന്നെ ഉണ്ടായിരുന്നു. വെടിവയ്പ് കഴിഞ്ഞ് രണ്ട് മാസത്തിലേറെയായിട്ടും ആക്രമണത്തിന്റെ വീഡിയോ പരസ്യമാക്കുന്നതുവരെ ആരെയും അറസ്റ്റ് ചെയ്യുകയോ കുറ്റാരോപണം നടത്തുകയോ ചെയ്തിരുന്നില്ല. എന്നാൽ ഈ സ്ഥാനത്ത് ഒരു വെള്ളക്കാരൻ ഇരയായിരുന്നെങ്കിൽ ഇതേ കാലതാമസം ഉണ്ടാകുമായിരുന്നോ എന്ന് പലരും അന്ന് ചോദിച്ചു. വർണ്ണ വിവേചനം മൂലം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ട്രിവോൺ മാർട്ടിൻ, ആൾട്ടൺ സ്‌റ്റെർലിംഗ്, മൈക്കൽ ബ്രൗൺ, ഫിലാൻഡോ കാസ്‌റ്റൈൽ, വാൾട്ടർ സ്‌കോട്ട് എന്നിവരുടെ മരണങ്ങളും ചാൾസ്റ്റൺ ചർച്ച് ഷൂട്ടിംഗും അമേരിക്കയിൽ കാലങ്ങളായി നടമാടുന്ന വർണ്ണവെറിയുടെ ആഴം വെളിവാക്കുന്നു.
ആഫ്രിക്കക്കാരുടെ വംശീയതയുമായി ബന്ധപ്പെട്ട ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആഫ്രിക്കൻ അടിമകളുടെ ആദ്യ സംഘം നാല് പുരുഷന്മാരും സ്ത്രീകളും 1619ൽ വിർജീനിയയിലെ ജെയിംസ്‌ടൌൺ എന്ന ആദ്യത്തെ അമേരിക്കൻ തുറമുഖത്തിലെത്തി. ‘അമേരിക്ക’ എന്ന പുതിയ ഭൂമിയിൽ അടിമ വ്യവസ്ഥിതിയുടെ തുടക്കം അവിടം മുതലാണ് ആരംഭിക്കുന്നത്. ഒരിക്കൽ ബാർബഡോസിലുള്ള ആംഗ്ലിക്കൻ സഭയിലെ ശുശ്രൂഷകൻ പരസ്യമായി പ്രസ്താവിച്ചത് ഇങ്ങനെയാണ്, ‘ആഫ്രിക്കക്കാരായ അടിമകൾ മൃഗങ്ങളെപ്പോലെയാണെന്നും മൃഗങ്ങളേക്കാൾ കൂടുതലായി അവർക്ക് ആത്മാവില്ലാത്തവരാണെന്നും.’ എന്ന്!. ഇത് തന്നെയായിരുന്നു ആഫ്രിക്കക്കാരായ അടിമകളെക്കുറിച്ച് ബഹു ഭൂരിപക്ഷം വെള്ളക്കാരുടെയും ചിന്താഗതി. അങ്ങനെയാണ് ഒരു മൃഗത്തെ സ്വന്തമാക്കുന്നതുപോലെ അടിമയുടെ സ്വകാര്യ ഉടമസ്ഥാവകാശം അവരെ വാങ്ങുന്നവർക്ക് സ്വന്തമായിത്തീർന്നത്. അടിമകൾ മനുഷ്യവംശത്തിൽപെടാത്തവർ ആയതുകൊണ്ട് ഒരിക്കലും സ്വാതന്ത്ര്യം ആഗ്രഹിക്കാൻ പോലും പാടില്ലെന്നും അടിമകളുടെ ഉടമകൾ അവരെ വിശ്വസിപ്പിച്ചു.
കൃഷി സ്ഥലങ്ങളിൽ കൂടുതൽ കാലം കഠിനാധ്വാനം ചെയ്യാൻ ആഫ്രിക്കക്കാരെ ഉപയോഗിക്കാനാകും. അമേരിക്കൻ ഭൂഖണ്ഡം ആഫ്രിക്കയിൽ നിന്ന് വളരെ ദൂരെയായതിനാൽ അവർക്ക് എളുപ്പത്തിൽ രക്ഷപ്പെട്ട് നാട്ടിലേക്ക് മടങ്ങാനും സാദ്ധ്യമല്ല. കൂടാതെ, ആഫ്രിക്കൻ അടിമകൾ വിവിധ രാജ്യങ്ങളിൽ നിന്നും സംസ്‌കാരങ്ങളിൽ നിന്നും വന്നവരാണ്, അതിനാൽ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കാനോ പരസ്പരം ആശയവിനിമയം നടത്താനോ അവർക്ക് കഴിഞ്ഞിരുന്നില്ല.1860ലെ സെൻസസിലെ കണക്കനുസരിച്ച് അമേരിക്കയിൽ കൃത്യമായി 39,50,540 അടിമകൾ ഉണ്ടായിരുന്നു. 1862 വരെ അമേരിക്കയിൽ അടിമത്തം നിയമപരമായിരുന്നു. അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന എബ്രഹാം ലിങ്കന്റെ കാലത്താണ് അടിമ നിരോധന നിയമം പ്രാബല്യത്തിൽ വന്നത്. എന്നാൽ 1965ൽ മാത്രമാണ് കറുത്ത വർഗ്ഗക്കാരുടെ വോട്ടവകാശത്തിനുള്ള വിലക്കുകൾ നീങ്ങുന്നത്. ബാപ്ടിസ്റ്റ് സഭയിലെ പാസ്റ്ററും നോബൽ സമ്മാന ജേതാവുമായ മാർട്ടിൻ ലൂഥർ കിംഗ് ജൂണിയറിനെപ്പോലെയുള്ളവരുടെ നേതൃത്വത്തിലുള്ള സഹന സമരങ്ങളാണ് ആഫ്രിക്കൻ അമേരിക്കൻ വംശജരുടെ അവകാശങ്ങൾ ഏറെക്കുറെ ഉറപ്പുവരുത്തിയത്. ഏഷ്യൻ വംശജരോടുള്ള വെള്ളക്കാരുടെ വർണ്ണ വിവേചനങ്ങൾക്ക് ഉദാഹരണമായി അനവധി സംഭവങ്ങൾക്ക് ചരിത്രം സാക്ഷ്യം വഹിക്കുന്നുണ്ട്. 1882ലെ ചൈനീസ് ഒഴിവാക്കൽ നിയമവും (The 1882 Chinese Exclusion Act) 1924ലെ ഏഷ്യൻ ഒഴിവാക്കൽ നിയമവും (The 1924 Asian Ex-clusion Act) ഏഷ്യൻ കുടിയേറ്റത്തെ വിലക്കുകയും ഏഷ്യക്കാരെ പൗരത്വത്തിന് യോഗ്യരല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാൽ ഇന്നും അമേരിക്കയിൽ വംശീയത നിലനിൽക്കുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു. ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കുക. ഒരു കറുത്ത വർഗ്ഗക്കാരന്റെ ജോലി അപേക്ഷയെക്കാൾ അമ്പത് ശതമാനം പരിഗണന വെളുത്ത വർഗ്ഗക്കാരന് ലഭിക്കുന്നുണ്ട്. ഒരു കറുത്ത വർഗ്ഗക്കാരനെ ട്രാഫിക് സ്‌റ്റോപ്പിൽ ഏതെങ്കിലും സംശയത്തിന്റെ പേരിൽ തിരയാനുള്ള സാദ്ധ്യത വെള്ളക്കാരനെക്കാൻ മൂന്നിരട്ടിയാണെങ്കിൽ, ജയിലിൽ പോകാനുള്ള സാധ്യത വെള്ളക്കാരനേക്കാൾ ആറ് മടങ്ങ് കൂടുതലാണ്. ഒരു കറുത്ത വർഗ്ഗക്കാരൻ ഒരു വെള്ളക്കാരനെ കൊന്നാൽ, ഒരു കറുത്ത വർഗ്ഗക്കാരനെ കൊല്ലുന്ന ഒരു വെളുത്ത വർഗ്ഗക്കാരനെക്കാൾ അയാൾക്ക് അല്ലെങ്കിൽ അവൾക്ക് വധശിക്ഷ ലഭിക്കാൻ ഇരട്ടി സാധ്യതയുണ്ട്. ഒരേ തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് വെളുത്തവരെ അപേക്ഷിച്ച് കറുത്തവർഗ്ഗക്കാർ 20 ശതമാനം വരെ കൂടുതൽ തടവ് അനുഭവിക്കുന്നു. സമാനമായ കുറ്റങ്ങൾക്ക് വെളുത്തവരെ അപേക്ഷിച്ച് കറുത്തവർക്ക് വധശിക്ഷ ലഭിക്കാനുള്ള സാധ്യത 38 ശതമാനം കൂടുതലാണ്.
അമേരിക്കയിലെ സഭകളിലും വംശീയത നിലനിൽക്കുന്നു എന്നുള്ളത് യാഥാർത്ഥ്യമാണ്. ചില സർവ്വേകൾ തെളിയിക്കുന്നതും ആ സത്യം തന്നെയാണ്. 32 ശതമാനം വൈറ്റ് പാസ്റ്റർമാർ മാത്രമാണ് തങ്ങളുടെ സഭ പ്രാദേശികതലത്തിൽ വംശീയ വ്യത്യാസമില്ലാതെ എല്ലാവരുമായി സഹകരിക്കുന്നു എന്ന് സമ്മതിക്കുന്നത്. ആഫ്രിക്കൻ അമേരിക്കൻ പാസ്റ്റർമാരിൽ അമ്പത്തിമൂന്ന് ശതമാനം പേർ ഈ പ്രസ്താവനയോട് ശക്തമായി യോജിക്കുന്നുണ്ട്. 56 ശതമാനം ഇവാഞ്ചലിക്കൽ സഭകളിലെ വിശ്വാസികളും വിശ്വസിക്കുന്നത് നിറമുള്ള ആളുകൾ അവരുടെ വംശം കാരണം പലപ്പോഴും ഒരു സാമൂഹിക പോരായ്മയുള്ളവരാണെന്നാണ്. എൺപത്തിനാല് ശതമാനം കറുത്ത വർഗ്ഗക്കാരും ഈ പ്രസ്താവനയോട് യോജിക്കുന്നു. ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ജീവിച്ചിരുന്നപ്പോൾ പറഞ്ഞ മനോഹരമായ പ്രസ്താവനയിങ്ങനെയാണ് ‘ഞായറാഴ്ച രാവിലത്തെ ആരാധനയുടെ സമയത്താണ് ഇപ്പോഴും അമേരിക്കയിലെ ഏറ്റവും വലിയ വംശീയ വേർതിരിവ് കാണാൻ കഴിയുന്ന മണിക്കൂറുകൾ ‘എന്ന്.
വെള്ളക്കാരെ എന്തിനു കുറ്റം പറയുന്നു? നമ്മൾ മലയാളികളെപ്പോലെ ഇത്രയധികം വംശീയമായ വേർതിരിവ് കാണിക്കുന്ന ഒരു വിഭാഗം മറ്റാരുമില്ല എന്ന് അനുഭവത്തിലൂടെ പറയേണ്ടിവരും. ഒരു വെള്ളക്കാരനോ വെള്ളക്കാരിയോ നമ്മുടെ അമേരിക്കയിലെ സഭയിൽ വന്നാൽ നമ്മൾ അവർക്ക് നൽകുന്ന പരിഗണനയും ഒരു ആഫ്രിക്കൻ വംശജനോ വംശജയോ വന്നാൽ അവരോടു കാണിക്കുന്ന അവഗണനയും എന്താണെന്ന്! എടുത്തു പറയേണ്ടതില്ലല്ലോ? നിയമം മാറ്റി എഴുതിയതുകൊണ്ടോ പുറമേ നന്നായി അഭിനയിച്ചു കാണിച്ചാലോ ഒന്നും മാറ്റാവുന്ന ഒന്നല്ല വംശീയമായ നമ്മുടെ കാഴ്ചപ്പാട്. അതിന് സൌത്ത് ആഫ്രിക്കയുടെ മുൻ പ്രസിഡൻറ് നെൽസൻ മണ്ടേലയുടെ വാക്കുകൾ ഉത്തരം നൽകും. ‘ഒരു വ്യക്തി ജനിക്കുമ്പോൾ മറ്റൊരാളെ അവരുടെ തൊലിയുടെ നിറം കൊണ്ടോ, വംശീയ പശ്ചാത്തലം കൊണ്ടോ, മതത്തിന്റെ പേരിലോ ആരും വെറുക്കുന്നില്ല. എന്നാൽ ആ വ്യക്തിയെ വെറുക്കുവാൻ പഠിപ്പിക്കുകയാണ്. ഒരു വ്യക്തിയെ വെറുക്കുവാൻ പഠിപ്പിക്കുവാൻ കഴിയുമെങ്കിൽ തീർച്ചയായും ആ വ്യക്തിയെ മറ്റുള്ളവരെ സ്‌നേഹിക്കാനും പഠിപ്പിക്കുവാൻ കഴിയും’.
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2023. Powered by: Hub7 Technologies