രണ്ടാം ഭാഗം
ഏറെക്കാലം ആഗോള സുവിശേഷീകരണത്തിനു ചുക്കാൻ പിടിച്ച പടിഞ്ഞാറൻ യൂറോപ്പ്, പ്രത്യേകിച്ച് യു.കെ, ഇന്ന് ക്രിസ്ത്യാനിറ്റിയുടെ ആളൊഴിഞ്ഞ ശവപ്പറമ്പാണ്. ഉപേക്ഷിക്കപ്പെട്ട കത്തീഡ്രലുകളും, മോസ്‌ക്കും, ഹൈന്ദവ ക്ഷേത്രമോ മദ്യശാലകളോ ആയി മാറ്റപ്പെട്ട ക്രൈസ്തവ സഭാ മന്ദിരങ്ങളും ക്രിസ്ത്യാനിറ്റിയെ കൊഞ്ഞനം കുത്തുന്നത് ഒരു ഭക്തന്റെ ദൃഷ്ടിയിൽ അസഹനീയമാണ്.
src=”https://hvartha.com/demo-1/wp-content/uploads/2019/06/polichu-copy-225×300.jpg” alt=”” width=”225″ height=”300″ class=”alignleft size-medium wp-image-360″ />
എന്താണ് ഇതിനു കാരണം എന്ന ചോദ്യത്തിന് ഉത്തരങ്ങൾ പലതാണ്. വെള്ളക്കാരുടെ ഹൃദയങ്ങളിലൂടെ ഒരന്വേഷണ യാത്ര നടത്തിയാൽ രണ്ട് ലോകമഹായുദ്ധങ്ങളും മൂന്ന് എഴുത്തുകാരും ഇതിനു കാരണമായി എന്ന് അവര് പറയുന്നത് കേൾക്കാം.
ഇന്റർപ്രറ്റേഷൻസ് ഓഫ് ഡ്രീംസ് എന്ന പുസ്തകം എഴുതിയ സിഗ്മണ്ഡ് ഫ്രോയിഡും ദാസ് ക്യാപിറ്റൽ എഴുതിയ കാൾ മാക്‌സും ഒറിജിൻ ഓഫ് സ്പീഷീസ് എന്ന പുസ്തകം എഴുതിയ ചാൾസ് ഡാർവ്വിനും ആണ് ഈ മൂന്ന് എഴുത്തുകാർ. യൂറോപ്പിനെ മാത്രമല്ല ലോകത്തെ ആകമാനം ഇത്രയേറെ സ്വാധീനിച്ച വേറെ എഴുത്തുകാരില്ല.
വിശുദ്ധവേദപുസ്തകം വിഭാവന, ചെയ്യുന്ന കുടുംബബന്ധങ്ങളുടെ സുസ്ഥിരതയെ വഴിതെറ്റിക്കുന്ന മനഃശാസ്ത്ര പഠനങ്ങൾ കൊണ്ട് തകർത്തു കളയാൻ കഴിഞ്ഞതാണ് ഫ്രോയിഡിന്റെ നേട്ടം.

തിരുവചനം വരച്ചു കാണിക്കുന്ന സ്വർഗ്ഗരാജ്യം വെറും സങ്കൽപ്പമാണെന്നും അതു നടപ്പാക്കാൻ ദൈവത്തെ കൂടാതെ നമുക്ക് ഈ ഭൂമിയിൽ തന്നെ കഴിയും എന്ന സിദ്ധാന്തമാണ് മാർക്‌സ് ക്രിസ്ത്യാനിത്വത്തിനെതിരായി സൈദ്ധാന്തിക വെല്ലുവിളിയായി ഉയർത്തിയത്.
വേദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന സൃഷ്ടിയെപ്പറ്റിയുള്ള വിവരണം തെറ്റാണെന്ന് പറഞ്ഞു കൊണ്ട് തിരുവചന സത്യങ്ങളെ തിരുത്തി എഴുതാൻ ശാസ്ത്രത്തെ ദുരുപയോഗപ്പെടുത്താൻ കഴിഞ്ഞതാണ് ഡാർവ്വിന്റെയും തന്റെ പരിണാമ സിദ്ധാന്തത്തിന്റെയും വിജയം.
ഈ മൂന്നു വെല്ലുവിളികളുടെ മുൻപിൽ പാശ്ചാത്യ വേദശാസ്ത്രം അടിപതറി. അതിന് ആക്കം കൂട്ടിയതാണ് രണ്ട് ലോക മഹായുദ്ധങ്ങൾ. ഒരാളെങ്കിലും കുറഞ്ഞത് യുദ്ധത്തിൽ മരിച്ചിട്ടില്ലാത്ത ഒരു കുടുംബം പോലും യൂറോപ്പ്യൻ ഭൂഖണ്ഡത്തിലില്ല എന്ന സ്ഥിതിയുണ്ടായി.
ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കയെയും അതിനെക്കാൾ കാടൻ ജീവിത രീതികളെ സംസ്‌കാരം ആണെന്ന് പറഞ്ഞു നടക്കുന്ന ഏഷ്യൻ രാജ്യങ്ങളെയും സുവിശേഷത്തിന്റെ വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ ജീവത്യാഗം ചെയ്ത എണ്ണമറ്റ മിഷനറി വീരന്മാർക്ക് ജീവനും ഉത്തേജനവും നൽകിയ പാശ്ചാത്യ നാടുകൾക്ക് എന്തുകൊണ്ട് ഈ ദുഃസ്ഥിതി വന്നു എന്നതിന് പെട്ടെന്ന് ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല. ദൈവം ജീവിക്കുന്നു എങ്കിൽ ഞങ്ങൾക്ക് എന്തു കൊണ്ടിതു സംഭവിച്ചു? ഇതാണ് ഓരോ വെള്ളക്കാരന്റെയും ഹൃദയത്തിലെ ചോദ്യം.
മറുപടി ലഭിക്കാത്തതു കൊണ്ട് വെള്ളക്കാർ വ്യാപകമായി ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ചു. അവർ വ്യാപകമായി ഇതര മതവിശ്വാസങ്ങളിലേക്കും പിന്നെ നിരീശ്വരവാദത്തിലേക്കും തിരിയുവാൻ തുടങ്ങി. ഒരു കാലത്ത് യൂറോപ്പിലെ മിഷനറി വീരന്മാർ ഏഷ്യൻ രാജ്യങ്ങളിൽ ചെന്ന് അവിടുത്തെ ആളുകളോട് സുവിശേഷം പറഞ്ഞ് അവരെ ക്രിസ്തുവിങ്കലേക്ക് തിരിച്ചു. എന്നാൽ ഇന്ന് ഏഷ്യക്കാർ യൂറോപ്പിലെത്തി വെള്ളക്കാരെ തങ്ങളുടെ മതങ്ങളിലേക്ക് വ്യാപകമായി പരിവർത്തനം ചെയ്തു കൊണ്ടിരിക്കുകയാണ്.

കാര്യങ്ങളിത്രയേറെ കൈവിട്ടു പോകാൻ മറ്റൊരു കാരണം കൂടിയുണ്ട്. അത് വേർപെട്ട വിശ്വാസികളിൽ ഉടലെടുത്ത ചില പുത്തൻ വേദശാസ്ത്ര ചിന്തകളാണ്. രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ അനുകൂലമല്ലാതെ വരുമ്പോഴും വേർപെട്ട ദൈവമക്കളെ ക്രിസ്തീയ വിശ്വാസത്തിൽ നിലനിർത്തിയത് അവർ വേദപുസ്തക പ്രവചനങ്ങളിൽ പ്രത്യാശ വച്ചതുകൊണ്ടാണ്.

കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പേ ഉയർത്തെഴുന്നേല്ക്കുകയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ച് ആകാശത്തിൽ കർത്താവിനെ എതിരേൽക്കുവാൻ മേഘങ്ങളിൽ എടുക്കപ്പെടും. ഇങ്ങനെ നാം എപ്പോഴും കർത്താവിനോടു കൂടെ ഇരിക്കും (1തെസ്സ. 4:16, 17). ”നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹള നാദത്തിങ്കൽ പെട്ടെന്നു കണ്ണിമയ്ക്കുന്നതിനിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും. മരിച്ചവർ അക്ഷയരായി ഉയർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും. ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മർത്യമായത് അമർത്യത്വത്തെയും ധരിക്കണം”. (1കൊരി. 15:51, 52) തുടങ്ങിയ വേദഭാഗങ്ങളും തന്റെ മടങ്ങി വരവിനെപ്പറ്റി നമ്മുടെ വാഴ്ത്തപ്പെട്ട കർത്താവ് തന്നെ  പറഞ്ഞിരിക്കുന്ന കാര്യങ്ങളും വായിച്ചപ്പോൾ ഭക്തൻമാർക്ക് ഇത്രയേ മനസ്സിലായുള്ളു:

1) യേശുക്രിസ്തുവിന്റെ മടങ്ങി വരവിനു രണ്ട് ആമുഖങ്ങളുണ്ട്- സഭയെ ചേർക്കുവാൻ കാഹളധ്വനിയുമായി വരുന്ന തന്റെ രഹസ്യവരവും ലോകത്തെ ഭരിക്കുവാൻ സഭയുമായി മേഘാരൂഢനായി വരുന്ന തന്റെ പരസ്യവരവും.
2) ഇതിനു രണ്ടിനുമിടയിൽ ഏഴുവർഷത്തെ ഇടവേളയുണ്ട് – അത് അധർമ്മമൂർത്തിയുടെ വാഴ്ചാകാലമാണ്.
3) അന്നു സഭ ഭൂമിയിലുണ്ടാകില്ല – സഭ കർത്താവിനോടു കൂടെ സ്വർഗ്ഗീയ മണിയറയിലായിരിക്കും.
ചുരുക്കി പറഞ്ഞാൽ മൃഗവും കള്ളപ്രവാചകനും എതിർ ക്രിസ്തുവും ഭൂമിയിൽ സംഹാരതാണ്ഡവം ആടുമ്പോൾ തങ്ങൾ ഈ ഭൂമിയിലുണ്ടായിരിക്കയില്ല എന്നുള്ള തിരിച്ചറിവ് വേർപെട്ട ദൈവമക്കളുടെ ഭാഗ്യകരമായ പ്രത്യാശയായി മാറി. ഈ പ്രത്യാശയുടെ തീരത്ത് അവർ സകലതും മറന്ന് പ്രിയന്റെ രഹസ്യവരവും പ്രതീക്ഷിച്ച് ശാന്തമായി കാത്തിരുന്നപ്പോഴാണ് പോസ്റ്റ് ട്രിബ്ബ് എന്ന ആശയവുമായി ഒരു പുതിയ കൂട്ടർ പ്രത്യക്ഷമായത്. അവര് വാദിച്ചു തെളിയിച്ചത് മഹോപദ്രവ കാലത്തിനു മുൻപ് യേശുക്രിസ്തുവിന്റെ രഹസ്യവരവ് എന്നൊന്നില്ല എന്നതാണ്. അപ്രതീക്ഷിതമായി ഏറ്റ ഇടിവെട്ടായിരുന്നു ഇത്.
ഏതു ദുരുപദേശത്തിനും ചില പ്രത്യേകതകളുണ്ട്. അതിന്റെ ഉപജ്ഞാതാക്കൾ അത് വ്യക്തമായി വാദിച്ചു തെളിയിക്കുന്നു എന്നുള്ളതാണ് അതിലെ ഒന്നാമത്തെ കാര്യം. കാരണം അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. ഒരിക്കൽ ജ്ഞാനാത്മ പൂർണ്ണനായിരുന്ന സാക്ഷാൽ സാത്താൻ തന്നെ എന്നുള്ളതാണ്. ദൈവവചനത്തെ പറ്റി വിശ്വാസികളുടെ മനസ്സിൽ ആശയകുഴപ്പം ഉണ്ടാക്കുക എന്നുള്ളതാണ് സാത്താന്റെ എന്നത്തെയും പണി.
ഉദാഹരണത്തിന് നന്മതിന്മകളെ പറ്റിയുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്നുന്ന നാളിൽ നീ മരിക്കും എന്ന് ദൈവം ആദാമിനോട് പറഞ്ഞു. എന്നാൽ സാത്താൻ ഹവ്വായോട് ചോദിച്ചു ദൈവം വാസ്തവമായി അങ്ങനെ കല്പിച്ചിട്ടുണ്ടോ എന്ന്. ദൈവം വളരെ ലളിതമായി പറഞ്ഞ കാര്യം ആശയകുഴപ്പത്തിനു കാരണമാകുന്ന രീതിയിലുള്ള ഒരു ചോദ്യമാക്കി മാറ്റിയപ്പോൾ സാത്താന് ഹൗവ്വയെ ആശയ സംഘർഷത്തിലാക്കാൻ കഴിഞ്ഞു. ഇതേ രീതി തന്നെയാണ് യഹോവ സാക്ഷികൾ ഉൾപ്പെടെയുള്ള സകലരും പിൻഗമിക്കുന്നത്. പോസ്റ്റ് ട്രിബ്ബിന്റെ വഴിയും ഇതു തന്നെയാണ്.

കർത്താവിന്റെ രഹസ്യവരവും സഭയുടെ ഉത്പ്രാപണവും ഇല്ലെങ്കിൽ പിന്നെ ക്രിസ്തുവിൽ ആശ വയ്ക്കാൻ എന്താണ് ബാക്കി.  പോസ്റ്റ് ട്രിബ്ബ് പ്രചരിച്ചു. വിശ്വാസത്തിൽ ദുർബലരായ, വാദിക്കാനും തർക്കിക്കാനും അറിയില്ലാത്ത, ഗ്രീക്ക് വ്യാഖ്യാനങ്ങൾ വശമില്ലാത്ത സാധാരണ വിശ്വാസികൾ നിരാശയിലായി. അവർ കൂട്ടത്തോടെ ക്രിസ്തു വിശ്വാസം ഉപേക്ഷിച്ചു. സഭകൾ ശൂന്യമായി. സാത്താൻ ജയിച്ചു

കഴിഞ്ഞ 21 വർഷങ്ങളായി യു.കെ.യിൽ താമസിച്ച്, ഈ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും സഞ്ചരിച്ച് ഒട്ടനവധി ആളുകളോട് സംസാരിച്ച് അവരിൽ നിന്ന് നേരിട്ട് മനസ്സിലാക്കിയ അറിവിന്റെ അടിസ്ഥാനത്തിലാണ് ഈ കാര്യം എഴുതുന്നത്. ഇന്ന് ഇതേ ആയുധവുമായി സാത്താൻ നമ്മുടെ നാട്ടിലും എത്തിയിരിക്കുകയാണ്. ഇത് പ്രചരിപ്പിക്കാൻ അവൻ ആയുധമാക്കിയിരിക്കുന്നത് ഒരിക്കൽ സത്യ സുവിശേഷം പ്രസംഗിച്ചു നടന്ന ആളുകളെയാണ് എന്നുള്ളതാണ് ഏറെ പരിതാപകരം. ദൈവസഭയേയും സുവിശേഷത്തേയും സ്‌നേഹിക്കുന്ന ആളുകൾക്ക് ഇത് കണ്ട് മിണ്ടാതിരിക്കാൻ കഴിയുകയില്ല.

പോസ്റ്റ് ട്രിബ്ബ് എന്ന വാദം അടിസ്ഥാനപരമായും തെറ്റാണ്. അത് എന്തുകൊണ്ട് തെറ്റാണ് എന്ന കാര്യം ഈ ലേഖന പരമ്പരയിൽ വിശദീകരിക്കുന്നുണ്ട്. എന്നാൽ വിശ്വാസഗോളത്തെ നശിപ്പിക്കുന്ന ഈ ദുഷ്പ്രവണതയെ നേരിടുമ്പോൾ സ്വീകരിക്കുന്ന രീതിയും മനോഭാവവും എന്തായിരിക്കണം എന്നുള്ളത് ഇന്ന് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. അനാദരവിന്റെയും പരിഹാസത്തിന്റെയും ഭാഷയിൽ പോസ്റ്റ് ട്രിബ്ബിനെ നേരിടുന്നത് ശരിയാണോ? തീർച്ചയായിട്ടും ശരിയാണ്. കാരണം ഇവിടെ ക്രിസ്തുവും അപ്പോസ്തലന്മാരും കാണിച്ചു തന്ന രീതിയേ നമുക്ക് പിൻതുടരുവാൻ കഴിയുകയുള്ളു.

ദൈവീക നിർണ്ണയങ്ങളെയും ഉപദേശ സത്യങ്ങളെയും ചോദ്യം ചെയ്യുന്നതിനെ സൗമ്യതയോടും താഴ്മയോടും നേരിടുന്ന രീതി കർത്താവിനും അപ്പോസ്തലന്മാർക്കും ഇല്ലായിരുന്നു. ഇവിടെ നാം കടന്നാക്രമിക്കുന്നത് വ്യക്തികളെയല്ല മറിച്ച് ദൈവസഭയ്ക്ക് ദോഷകരമായി അവർ ഉയർത്തി കൊണ്ടു വരുന്ന തെറ്റായ പഠിപ്പീരുകളെയാണ്.
ഗലീലയിലെ തന്റെ ശുശ്രൂഷാകാലം തീരുന്നതിന് മുൻപ് തന്നെ പിടിക്കുവാൻ ഹെരോദാവ് ആളുകളെ അയച്ചിരിക്കുന്നു എന്ന് യഹൂദന്മാർ കർത്താവിനോടു പറഞ്ഞപ്പോൾ കർത്താവ് ഹെരോദാവിനെ വിളിച്ചത് ”കുറുക്കൻ” എന്നാണ് (ലൂക്കോ. 13:32).
ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളെയും ക്രൂശീകരണത്തെയും പറ്റിയുള്ള കാര്യങ്ങൾ കേട്ടപ്പോൾ അതിന് എതിര് പറഞ്ഞ അരുമശിഷ്യനായ പത്രോസിനെ കർത്താവ് വിളിച്ചത് ”സാത്താൻ” എന്നാണ് (മത്താ. 16:23).
ക്രിസ്തുവിനെ പറ്റി പഴയനിയമ പ്രവാചകന്മാർ പറഞ്ഞത് എല്ലാം മനസ്സിലാക്കാനും വിശ്വസിക്കാനും കഴിയാതെ എമ്മോവൂസിലേക്ക് പോയ ശിഷ്യന്മാരെ കർത്താവ് വിളിച്ചത് ”ബുദ്ധിഹീനരും” ”മന്ദബുദ്ധികളും” എന്നാണ് (ലൂക്കോ. 24:25).
ദൈവത്തിന്റെ നേർവഴികളെ മറിച്ചുകളയാൻ ശ്രമിച്ച എലിമാസ് എന്ന വിദ്വാനെ വിളിച്ചത് ”സകല കപടവും ധൂർത്തും നിറഞ്ഞവനേ”, ”പിശാചിന്റെ മകനേ” എന്നാണ് (അപ്പോസ്തല പ്രവർത്തികൾ 13:10).

ഒരാൾ എന്തു പറയുന്നു എന്നുള്ളതും എത്ര സമർത്ഥമായി താൻ അത് തെളിയിക്കുന്നു എന്നുള്ളതിനും ഉപരിയായി താൻ പറയുന്ന കാര്യങ്ങൾ ബലഹീന വിശ്വാസികൾക്ക് ഇടർച്ച വരുത്തുന്നതും ദൈവസഭയെ നശിപ്പിക്കുന്നതും ആണോ എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇവിടെ പോസ്റ്റ് ട്രിബ്ബ് പ്രസംഗിക്കുന്ന ആളുകളുടെ വ്യക്തിത്വത്തോട് പൂർണ്ണ ബഹുമാനം നിലനിർത്തുമ്പോൾ തന്നെ അവര് പറയുന്ന കാര്യങ്ങളെ സഭ്യതയുടെ പരിമിതിയിൽ നിന്നുകൊണ്ട് നിശബ്ദമായി വിമർശിക്കുക എന്നുള്ളത് ഒരു ദൈവപൈതലിന്റെ കർത്തവ്യമാണ്. ക്രിസ്തു വിശ്വാസത്തെ അടിസ്ഥാനപരമായും തകർത്തു കളയുന്ന വാദഗതികളെ സൗമ്യതയുടെയും വിനയത്തിന്റെയും ഭാഷയിലല്ല നേരിടേണ്ടത്. ഇത് വിശ്വാസത്തിന്റെ പോരാട്ടമാണ്. ഇവിടെ പടയാളിയുടെ പോരാട്ട വീര്യമാണ് അഭികാമ്യം.
വേദപുസ്തക ഉപദേശ സത്യങ്ങൾ ഏകപക്ഷീയമാണ്. അതിൽ അങ്ങനെയും ഇങ്ങനെയും എന്നു പറയാൻ പറ്റില്ല. ഭൂമിയിൽ വരാനിരിക്കുന്ന എതിർക്രിസ്തുവിന്റെ മഹോപദ്രവ കാലത്തിനു മുൻപ് കർത്താവിന്റെ രഹസ്യവരവിൽ, കാഹളധ്വനിയിൽ തനിക്കായി കാത്തുനിൽക്കുന്ന വിശുദ്ധന്മാരും ആ പ്രത്യാശയിൽ മൺമറഞ്ഞ വിശുദ്ധന്മാരും രൂപാന്തരശരീരം പ്രാപിച്ച് സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടും. അതാണ് ശരി. അത് മാത്രമാണ് ശരി. എങ്കിൽ പിന്നെ അതിനെതിരായി പോസ്റ്റ് ട്രിബ്ബ് എന്നൊരു വാദം എന്തു കൊണ്ടുണ്ടായി എന്ന് പരിശോധിക്കേണ്ടതുണ്ട്.(തുടരും)

നീ ഏതു ട്രിബ്ബാ? (more…)