തയ്യാറാക്കിയത്:
പാസ്റ്റർ സൈമൺ തോമസ്, കൊട്ടാരക്കര
പ്ലസ് ടു വിദ്യാർത്ഥിനിയായ ശ്രുതിയും 800 കിലോ ഭാരമുള്ള വളർത്തു പോത്ത് മണിയനും ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ശ്രുതിയുടെ അതിയായ ആഗ്രഹപ്രകാരം ഒന്നര വർഷം മുമ്പാണ് തന്റെ പിതാവ് ഷിബു ഒമ്പതു മാസം പ്രായമുള്ള ഒരു പോത്ത് കുട്ടിയെ ശ്രുതിക്ക് വാങ്ങി നൽകിയത്. അന്നുമുതൽ ശ്രുതി അതിന്റെ സംരക്ഷണം ഏറ്റെടുത്തു. മണിയൻ എന്ന് പേരും നൽകി. ആ പോത്തിനോടുള്ള ശ്രുതിയുടെ സ്നേഹവും പരിചരണവും കരുതലുമാണ് ഇപ്പോൾ ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. ശ്രുതിയും മാതാപിതാക്കളും സഹോദരനും ഐ.പി.സി കൊട്ടാരക്കര സെന്ററിലെ ഓടനാവട്ടം സീയോൻ സഭയിലെ അംഗങ്ങളാണ്.
ശ്രുതിയുടെ മാതാപിതാക്കളായ ഷിബുവും ലതയും വളരെ കഷ്ടപ്പെട്ടാണ് മക്കളെ വളർത്തിയത്. കാട്ടാക്കടയിൽ നിന്നും ജീവിതമാർഗ്ഗം തേടി വിവിധയിടങ്ങളിൽ അലഞ്ഞു. 16വർഷം വാടക വീടുകളിൽ താമസിച്ചു. അവസാനം, കൊല്ലം ജില്ലയിലെ കൊട്ടാരക്കരക്ക് അടുത്തുള്ള ഓടനാവട്ടം ഗ്രാമത്തിലെ വരിക്കം പള്ളിയിൽ, ബാങ്ക് ലോൺ എടുത്ത് ഒരു ചെറിയ വീടും വസ്തുവും വാങ്ങി താമസമാരംഭിച്ചു.
ജീവിത പ്രാരാബ്ദം വർധിച്ചപ്പോൾ ഷിബു കന്നുകാലികളെ വളർത്താൻ തീരുമാനിച്ചു. ഭാര്യ ലതയും മക്കളായ ശ്രുതിയും ശ്രീകാന്തും ഒപ്പം കൂടി.അപ്പോഴാണ് ശ്രുതിക്ക് 9 മാസം പ്രായമുള്ള മണിയനെ കിട്ടിയത്. ശ്രുതി സ്കൂളിൽ പോകുന്നതിനു മുമ്പ് മണിയനെ രണ്ട് കിലോമീറ്റർ ദൂരെയുള്ള പാടത്ത് കൊണ്ടുവിടും. സ്കൂൾ വിട്ടു വരുമ്പോൾ മണിയനെ ശ്രുതി തിരികെ വീട്ടിൽ കൊണ്ടുവരും. സകല പരിചരണവും കരുതലും നൽകി ശ്രുതി മണിയനെ വളർത്തി. ഇത് നാടിനാകെ കൗതുകമായി. കഷ്ടപ്പാടുകളുടെ നടുവിൽ തന്റെ പഠനത്തോടൊപ്പം തന്നെ മാതാപിതാക്കളെ സഹായിക്കാനും കുടുംബത്തിന്റെ അരക്ഷിതാവസ്ഥ മാറ്റിയെടുക്കാന്നുമുള്ള ശ്രുതിയുടെ തീവ്രമായ ശ്രമവും കഠിനാധ്വാനവും സമൂഹത്തിന് നല്ല പാഠങ്ങളാണ് സമ്മാനിച്ചിരിക്കുന്നത്.
വളരെ സ്നേഹിച്ച് തീറ്റിപ്പോറ്റിയ മണിയനെ ശ്രുതിയുടെ തുടർ പഠനത്തിനായി പിതാവ് വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇത് ശ്രുതിയെ വളരെ ധർമ്മസങ്കടത്തിലാക്കിയിരിക്കുന്നു. ശ്രുതിക്ക് തുടർന്ന് പഠിക്കണമെന്നുണ്ടെങ്കിലും മണിയനെ വിൽക്കാതെ പഠിക്കാനാണ് ആഗ്രഹം. അതിനുള്ള സാമ്പത്തികം ഇല്ല. വീട് വാങ്ങിയതിന്റ ലോൺ ഇതുവരെ അടച്ചു തീർന്നിട്ടില്ല. ശ്രുതിക്ക് നഴ്സ് അല്ലെങ്കിൽ വെറ്റിനറി ഡോക്ടറാകാനാണ് ആഗ്രഹം. ദൈവം അതിനുള്ള വഴികൾ തുറക്കുമെന്നുള്ള പ്രത്യാശയിൽ ശ്രുതി പ്രാർത്ഥനയോടെ ആയിരിക്കുന്നു.
ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (400 രൂപ) ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ ഹല്ലേലൂയ എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക്ക് WhatsAap ചെയ്യുക.